ഇരുപത് രൂപയുടെ ഒരു പാക്കറ്റ് കുർകുറെ വാങ്ങാൻ പണം ആവശ്യപ്പെട്ടതന്നെ കയറുപയോഗിച്ച് കെട്ടിയിടുകയും മർദിക്കുകയും ചെയ്തെന്ന പരാതിയുമായി എട്ടുവയസ്സുകാരൻ. പോലീസിന്റെ എമർജൻസി നമ്പറായ 112-ലേക്ക് വിളിച്ചാണ് കുട്ടി സഹായം തേടിയത്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലാണ് രസകരമായ സംഭവം
ഈ ബാലൻ പോലീസിനോട് പരാതി പറയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഫോണിലൂടെ കുട്ടി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ ശാന്തമായി ആശ്വസിപ്പിക്കുന്നതും ഉപദേശം നൽകുന്നതും വീഡിയോയിലുണ്ട്.
ഈ ഇടപെടൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. കോത്വാലി പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഖുതർ ഔട്ട്പോസ്റ്റിന് കീഴിലെ ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം നടന്നത്.
കുട്ടി തന്റെ അമ്മയോട് ഒരു പാക്കറ്റ് കുർകുറെ വാങ്ങാനായി 20 രൂപ ചോദിച്ചപ്പോൾ, അമ്മയ്ക്കും സഹോദരിക്കും ദേഷ്യം വരികയും, തുടർന്ന് ഇരുവരും ചേർന്ന് അവനെ ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. എന്നാൽ, മർദനമേറ്റ ഉടൻ കുട്ടി സഹായത്തിനായി പോലീസിനെ വിളിച്ചു.
പോലീസുകാർ പോലും അതിശയിച്ചുപോയ ഒരു വിളി. ഫോണിലൂടെ കുട്ടി കരയാൻ തുടങ്ങിയപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അവനെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ഉടൻ സ്ഥലത്തെത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടർന്ന് ഡയൽ 112 പോലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വിശ്വകർമ്മ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. അദ്ദേഹം കുട്ടിയെയും അമ്മയെയും വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകുകയും കുട്ടിയെ തല്ലരുതെന്ന് അമ്മയ്ക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഇതിലും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, പോലീസുകാരൻ സ്വന്തം പണം മുടക്കി കുട്ടിക്ക് ആവശ്യപ്പെട്ട കുർകുറെ വാങ്ങി നൽകുകയും ചെയ്തു.