കാസർഗോഡ്: പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇന്ന് രാവിലെ കാസർഗോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളെ തകർക്കാനാണ് ഈ പിൻമാറ്റം. ഇതു തുടർന്നാൽ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണ്. ഈ കരാറിൽനിന്ന് സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ വർഷവും നൽകുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവിൽ സർക്കാർ സ്കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്കൂളുകൾ സ്മാർട്ട് സ്കൂളുകൾ ആയത്. അത് മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ സർക്കാർ സ്കൂളിന് വളർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

