പ്രവര്‍ത്തകര്‍ സിപിഎം വിട്ടു സിപിഐയിലേക്കോ തിരിച്ചോ പോകുന്നതില്‍ ആരും വിറളി പിടിക്കേണ്ട: പന്ന്യന്‍

ekm-panniyanവൈപ്പിന്‍: പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐയിലേക്കും സിപിഐ വിട്ട് സിപിഎമ്മിലേക്കും പോകുന്നതില്‍ ആരും വിറളി പിടിക്കേണ്ട ആവശ്യമില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എളങ്കുന്നപ്പുഴയില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് വന്നവരെ സ്വാഗതം ചെയ്തുകൊണ്ട് സംഘടിപ്പിച്ച ശക്തിപ്രകടന റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, പാര്‍ട്ടി വിട്ടുപോകുന്നവര്‍ ബിജെപിയിലേക്കോ ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്കോ പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്.

ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരുടെ ഉന്നമനം കാംക്ഷിച്ച് മുന്നേറുന്ന ഇടതുമുന്നണിക്ക് ബംഗാളിലെ അനുഭവം പാഠമാകണം. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അധികാരത്തിലേറിയ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മറക്കുകയാണ്.   മതാധിഷ്ഠിത രാഷ്ട്രത്തിനായി ബിജെപി ശ്രമിക്കുമ്പോള്‍ മതേതര രാഷ്ട്രത്തിനായി ബദല്‍ നയം സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഇടത് മുന്നണിയുടെ നിലപാട് മാതൃകാപരമാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ലോക്കല്‍ സെക്രട്ടറി കെ.പി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.രാജു, ടി.രഘുവരന്‍, പി.ഒ. ആന്റണി, അഡ്വ. മജ്‌നു കോമത്ത്, ഇ.സി. ശിവദാസ്, എന്‍.കെ. ബാബു, കെഎല്‍ ദിലീപ് കുമാര്‍ , പി.ജെ. കുശന്‍, വി.കെ. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts