ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്നു ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20,50,800 രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കൂടുതൽ പേർ ഉൾപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായത്.
കർണാടക മൈസൂര് സ്വദേശിനിയായ ചന്ദ്രിക (21) യെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
നേഹ ശർമ എന്ന പേരിൽ പരാതിക്കാരനെ വാട്സാപ്പ് കോൾ വഴി ബന്ധപ്പെട്ട് മുംബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങിയതായും അതുപയോഗിച്ചു കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പ്രതിഫലമായി പരാതിക്കാരൻ 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പോലീസിന്റെ പക്കലുണ്ടെന്നും അതിലേക്ക് പരാതിക്കാരനെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
വിശ്വാസം നേടാൻ വിവിധ വഴികൾ
തെളിവായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും എടിഎം കാർഡിന്റെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയ വഴി അയച്ചുകൊടുത്തും പ്രതികൾ കൂടുതൽ വിശ്വാസം നേടി. ഇതോടെ പരാതിക്കാരൻ തങ്ങളുടെ കസ്റ്റഡിയിൽ ആണെന്നും പരാതിക്കാരന്റെ മറ്റു ബാങ്ക് അക്കൗണ്ടുകളിൽ പണമുണ്ടെങ്കിൽ ഉടനെ അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും അറിയിച്ചത് പ്രകാരമാണ് പരാതിക്കാരൻ തട്ടിപ്പുകാർ നൽകിയ രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്റെ അക്കൗണ്ടിൽനിന്നു 20.5 ലക്ഷം രൂപ അയച്ചുകൊടുത്തത് .
എന്നാൽ അയച്ച പണം പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ പ്രതികരിക്കാതിരുന്നതോടെയാണ് പരാതിക്കാരന് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പരാതിക്കാരന് നഷ്ടമായ പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.
അന്വേഷണത്തിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ 11.5 ലക്ഷം രൂപ പ്രതി തന്റെ ഉപയോഗത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയതായി തെളിഞ്ഞു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എഎസ്ഐ സജി ജോസ്, സീനിയർ സിപിഒ ഷിബു എസ്. എന്നിവർ മൈസൂർ അശോകപുരത്തുള്ള പ്രതിയുടെ വാസസ്ഥലത്തെത്തി പ്രതിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസ് കൈപ്പറ്റിയിട്ടും പ്രതി ഹാജരാകാത്തതിനെ തുടർന്ന് മൈസൂർ അശോകപുരം എന്ന സ്ഥലത്തെത്തി ആലപ്പുഴ സൈബർ ക്രൈം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ വെസ്റ്റ് ബംഗാൾ സ്വദേശിയായ സുരോജിത് ഹൽദർ എന്നയാളുടെ പേരിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
മറ്റൊരു പ്രതി ആന്ധ്രപ്രദേശിൽ
പരാതിക്കാരനിൽനിന്ന് പണം അയച്ചുവാങ്ങിയ മറ്റൊരു പ്രതി ആന്ധ്രപ്രദേശിൽ ഉള്ളതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ് പി എം.എസ്. സന്തോഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് ചന്ദ്രൻ വി.എസ്, സിപിഒമാരായ റികാസ് കെ, വിദ്യ ഒ.കെ, ആരതി കെ. യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിനു ശേഷം മൈസൂർ ഫിഫ്ത് അഡീഷണൽ ചീഫ് ജുഡീഷൽ ആൻഡ് ജെഎംഎഫ്സി കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് സഹിതം ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് മഹാരാഷ്ട്ര സംസ്ഥാനത്തു മറ്റ് നാലു പരാതികൾകൂടി നിലവിലുണ്ട്.

