പുലിമുരുകന്‍ മെമ്മറി കാര്‍ഡുകളില്‍ പകര്‍ത്തിയെടുക്കാന്‍ കടയില്‍ നീണ്ട ക്യൂ; മൂന്നുപേര്‍കൂടി അറസ്റ്റില്‍; പകര്‍ത്തി നല്‍കിയത് നൂറുകണക്കിനാളുകള്‍ക്ക്

pulimuruganകണ്ണൂര്‍: ജനപ്രിയ സിനിമയായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഫിലിം കോപ്പി റൈറ്റ് ആക്ടിനു വിരുദ്ധമായി മൊബൈല്‍ മെമ്മറി കാര്‍ഡുകളില്‍ പകര്‍ത്തി നല്‍കിയ സംഭവത്തില്‍ മൂന്നുപേരെ കൂടി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട്, വേശാല സ്വദേശികളായ പതിനേഴുകാരും വാരം സ്വദേശി മുസാഫിറും (18) ആണ് അറസ്റ്റിലായത്. ഇതില്‍ മുസാഫിര്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയ സിനിമ മറ്റു രണ്ടുപേര്‍ക്കും കൈമാറുകയായിരുന്നു. ടൗണ്‍ സിഐ വേണുഗോപാല്‍, എസ്‌ഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം കണ്ണൂര്‍ മാര്‍ക്കറ്റിലെ ക്ലിയര്‍ വോയ്‌സ് മൊബൈല്‍ ഷോപ്പുടമ വാരം സൗദ മന്‍സിലില്‍ സി.പി. അബ്ദുള്‍സലാം (30), ജീവനക്കാരനായ പയ്യന്നൂര്‍ തായിനേരിയിലെ പരത്തിവളപ്പില്‍ വീട്ടില്‍ വിവേക് (29) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ലാപ്‌ടോപ്പിലും കംപ്യൂട്ടറുകളിലും ഇവര്‍ രഹസ്യമായി സൂക്ഷിച്ച പുലിമുരുകന്‍ സിനിമ ആവശ്യക്കാര്‍ക്ക് മൊബൈല്‍ മെമ്മറി കാര്‍ഡുകളില്‍ പകര്‍ത്തിനല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സിനിമ പകര്‍ത്തിയെടുക്കാന്‍ നീണ്ട ക്യൂ തന്നെ കടയിലുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് ഇതിനകം തന്നെ സിനിമ പകര്‍ത്തിനല്‍കിയതായി സംശയിക്കുന്നു.

Related posts