തിരുവനന്തപുരം: ശശി തരൂര്‍ തലമറന്ന് എണ്ണ തേക്കുകയാണെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതുമെന്ന രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം നെഹ്റു കുടുംബത്തെ അവഹേളിച്ചത്.
മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്‍. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിനെതിരെ പറഞ്ഞ നിലപാട് മാറ്റിയില്ലെങ്കിൽ തരൂരിനെതിരെ ജനങ്ങൾ ഇറങ്ങും. നെഹ്റു സെന്ററിന്റെ പേരിലാണ് ഇറങ്ങുക. താനും വോട്ട് ചെയ്തതാണ്, തനിക്കിത് പറയാൻ അർഹതയുണ്ടെന്നും ഹസൻ പറഞ്ഞു. നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും എം.എം. ഹസന് കൂട്ടിച്ചേര്‍ത്തു.

