തന്റെ കരിയറിലെ ആദ്യത്തെ പരാജയത്തെക്കുറിച്ച് മനസുതുറന്ന് നടി രാകുൽ പ്രീത് സിംഗ്. മഹേഷ് ബാബു ചിത്രം സ്പൈഡറാണ് തന്റെ ആദ്യത്തെ വലിയ പരാജയമെന്നും അത് ഒരിക്കലും താൻ പ്രതീക്ഷിച്ചില്ലെന്നും രാകുൽ പറഞ്ഞു. അതിനു മുൻപുള്ള തന്റെ പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നുവെന്നും നടി പറഞ്ഞു. ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
“സ്പൈഡർ ആയിരുന്നു എന്റെ കരിയറിലെ ആദ്യത്തെ വലിയ പരാജയം. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കാരണം, ആ സമയത്ത് രാംചരൺ, റാം പോത്തിനേനി, ജൂനിയർ എൻടിആർ തുടങ്ങിയവർക്കൊപ്പമുള്ള സിനിമയുൾപ്പെടെ എന്റെ പത്തോളം സിനിമകൾ അവിടെ സൂപ്പർ ഹിറ്റായിരുന്നു.
സ്പൈഡർ സിനിമയിലേക്കു സൈൻ ചെയ്യുന്ന സമയത്ത് മഹേഷ് ബാബു, എ. ആർ. മുരുഗദോസ് ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ, ആ സിനിമ പരാജയത്തിന്റെ ഫീൽ എന്താണെന്ന് എന്നെ അറിയിച്ചു. പക്ഷേ, ഉയർച്ച ഉണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും- രാകുൽ പറഞ്ഞു.
മഹേഷ് ബാബുവിനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ സിനിമയാണ് സ്പൈഡർ. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള പ്രോജക്ട് ആയിരുന്നു ചിത്രം. 2006ൽ പുറത്തിറങ്ങിയ സ്റ്റാലിൻ എന്ന ചിത്രത്തിനുശേഷം മുരുകദോസ് തെലുങ്കിൽ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. എസ്.ജെ.സൂര്യയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്. സൂര്യയുടെ വില്ലൻ വേഷം വലിയ കൈയടി വാങ്ങിയെങ്കിലും സിനിമ ബോക്സ് ഓഫീസിൽ പരാജയമായി.

