ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കുന്നത് തുടരുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡിജിസിഎ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയാറാക്കാനും ആവശ്യപ്പെട്ടു.
“ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോടു വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്’- ഡിജിസിഎ വ്യക്തമാക്കി.
ബുധനാഴ്ച മാത്രം ഇൻഡിഗോയുടെ 200ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും 100ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസപ്പെട്ടതായി വ്യക്തമാക്കിയ ഇൻഡിഗോ, ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു.
“സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയടക്കം അപ്രതീക്ഷിതമായ വെല്ലുവിളികൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ല’.- ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.

