കഴിഞ്ഞു പോയ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല. ഇന്നിന്റെ ഉദയത്തില്‍ ഞാന്‍ അത്രമേല്‍ പ്രത്യാശിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ കുറിപ്പുമായി സംവിധായകന് അരുണ്‍ ഗോപി. ദിലീപ് നായകനായ രാമലീല, ബാന്ദ്ര എന്നീ സിനിമയുടെ സംവിധായകനാണ് അരുണ്‍ ഗോപി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോഴാണ് രാമലീല റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് ആയിരുന്നു. ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് പരോക്ഷമായി പറയുന്നതാണ് ചിത്രത്തിലെ ചില ഡയലോഗുകള്‍ എന്ന് വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് പറയാതെ പറയുന്നതാണെന്നും വിമർശനം വന്നു.
2017 ഫെബ്രുവരി 17-നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്ന് നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു.
ദിലീപ് തുടര്‍ന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്കി. 2013 ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര് കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
