ന്യൂഡൽഹി: സമാധാനപദ്ധതിയുടെ ഭാഗമായി ഗാസയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര സേനയിൽ പാക്കിസ്ഥാൻ സൈന്യത്തെ പങ്കാളിയാക്കാൻ യുഎസ് ശ്രമം.
ഇക്കാര്യത്തിൽ പാക് പട്ടാളമേധാവി അസിം മുനിറീനുമേൽ ട്രംപ് സമ്മർദം ചെലുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇത്തരമൊരു തീരുമാനം പാക് ജനതയുടെ കടുത്ത എതിർപ്പിനിടയാക്കുമെന്ന പ്രതിസന്ധി മുനീർ നേരിടുന്നതായും റിപ്പോർട്ടുണ്ട്.
സംയുക്ത സേനാ മേധാവിയായി ഉയർത്തപ്പെട്ട് പാക്കിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായി മാറിയ മുനീർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറി ഗാസവിഷയം. വരുന്ന ആഴ്ചകളിൽ മുനീർ വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ആറാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് മുനീർ ട്രംപിനെ കാണുന്നത്. അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും എതിർക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പു പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അസിം മുനീറിനോടു ശത്രുതയുള്ള, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിക്കാരും വിഷയം ഉപയോഗിച്ചേക്കും.
ജനം തെരുവിൽ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതു മുനീർ ഇഷ്ടപ്പെടുകയില്ല. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കിയ ട്രംപിന്റെ പശ്ചിമേഷ്യാ സമാധാന പദ്ധതിയിൽ, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനും നിർദേശിക്കുന്നുണ്ട്.
ഗാസയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്കാനും, ഹമാസ് ഭീകരരിൽനിന്നുള്ള അധികാകൈമാറ്റം സുഗമമാക്കാനും അന്താരാഷ്ട്ര സേന ഉപകരിക്കും. പാക് സൈന്യത്തിന് ഇക്കാര്യത്തിൽ ഗുണപരമായ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്.
ട്രംപിനെ പിണക്കാനും മുനീറിനു കഴിയില്ല. ദീർഘകാലത്തെ അവഗണനയ്ക്കുശേഷം അമേരിക്ക പാക്കിസ്ഥാനോട് അടുപ്പം കാട്ടാൻ തുടങ്ങിയത് ട്രംപ് പ്രസിഡന്റായ ശേഷമാണ്. ട്രംപിനെ പ്രീതിപ്പെടുത്തിയാലേ അമേരിക്ക വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളും സുരക്ഷാ സഹായങ്ങളും പാക്കിസ്ഥാനു ലഭിക്കൂ.
മുനീർ കഴിഞ്ഞയാഴ്ചകളിൽ ഇന്തോനേഷ്യ, മലേഷ്യ, സൗദി, തുർക്കി, ജോർദാൻ, ഈജിപ്ത്, ഖത്തർ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ സൈനിക, സിവിലിയൻ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസ വിഷയത്തിലെ ചർച്ചയ്ക്കായിരുന്നു ഇതെന്നു സൂചനയുണ്ട്.
