തൃശൂർ: കോമഡിക്ക് വേണ്ടി കോമഡി ഒരിക്കലും ശ്രീനിവാസന് പറഞ്ഞിട്ടില്ല. ശ്രീനിവാസന്റെ നാവില്‍ നര്‍മത്തിന്റെ സരസ്വതി കടാക്ഷമുണ്ടായിരുന്നു. നമ്മുടെ ഒരു ചോദ്യത്തിന് നര്‍മത്തില്‍ കലര്‍ന്ന ഒരു ഉത്തരം തരാന്‍ ശ്രീനിവാസന് നിമിഷങ്ങള്‍ മതിയായിരുന്നു. മുന്‍കൂട്ടി തയാറാക്കി വച്ച സ്ക്രിപ്റ്റുകളില്‍ നര്‍മം വിതറും പോലെ എളുപ്പത്തില്‍ പല അഭിമുഖങ്ങളിലും നേരിട്ടു സംസാരിക്കുമ്പോഴും ശ്രീനിവാസന് കുറിക്കുകൊള്ളുന്ന നര്മശരങ്ങളെയ്യുന്നതില് കേമനായിരുന്നു.
കോവിഡ് കാലത്ത് എന്തു ചെയ്യുന്നു എന്നറിയാന്‍ ശ്രീനിവാസനെ വിളിച്ചപ്പോള്‍ സൗജന്യ അരിയൊക്കെ സര്‍ക്കാര്‍ കൊടുക്കുന്നുണ്ടല്ലോ എന്ന് പൊതുകാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ശ്രീനിവാസനോട് പറഞ്ഞു. ആ അരി കൊണ്ട് ചോറുവെച്ചു കഴിച്ചാല്‍ കോവിഡിനേക്കാള്‍ വലിയ അസുഖം പിടിക്കുമോ എന്നാണാള്ക്കാര്ക്ക് പേടി എന്നായിരുന്നു തൊട്ടടുത്ത നിമിഷം ശ്രീനിവാസന്റെ കമന്റ്.
അന്ന് ആ അരിയെക്കുറിച്ച് ചില പരാതികളൊക്കെ നിലനില്‍ക്കുന്ന സമയമാണ്. ആ സമയത്ത് ആ വര്‍ത്തമാനത്തിനിടെ ഇത്രയും പഞ്ചിംഗ് ആയ കമന്റ് പറയാന്‍ ശ്രീനിവാസനേ കഴിയൂ.അതുപോലെ സന്ദേശം എന്ന സിനിമയിലെ ഒരു പ്രധാന രംഗത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ഒരിക്കല്‍ തൃശൂരിലുണ്ടായി. ഒരാള്‍ മരിച്ചപ്പോള്‍ രണ്ടു പാര്‍ട്ടിക്കാരും ഇത് തങ്ങളുടെ അനുഭാവിയാണെന്ന് പറഞ്ഞ് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരു സംഭവം. സന്ദേശം സിനിമയിലും ഇതേ പോലുള്ള രംഗമുണ്ട്.
തൃശൂരിലെ ഈ സംഭവം പറയാനായി സംവിധായകന് സത്യന് അന്തിക്കാടിനെ വിളിച്ചപ്പോള്‍ സത്യന് അത് കേട്ട് ചിരിച്ചു. പിന്നെ പറഞ്ഞു, അപ്പുറത്തെ മുറിയിലിരുന്ന് ശ്രീനി എഴുതുന്നുണ്ട്, ആളെ വിളിച്ചു പറഞ്ഞുനോക്ക്… വേഗം തന്നെ ശ്രീനിവാസനെ വിളിച്ചു. കേട്ടയുടന്‍ അതും സംഭവിച്ചോ എനിക്ക് വയ്യ..എന്നായിരുന്നു ശ്രീനിവാസന്റെ ഉടനെയുള്ള മറുപടി.
സന്ദേശം എന്ന സിനിമ ഇപ്പോഴും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും റഫറന്സാകുന്നത് ആ സിനിമ കാലത്തെ അതിജീവിക്കുന്നതുകൊണ്ടും അതിലെ കാര്യങ്ങള്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ പോകുന്നതുമായതുകൊണ്ടാണ്.മറ്റൊരിക്കല്‍ തൃശൂരിലെ ഒരു ഫ്ളാറ്റിലിരുന്ന് ശ്രീനിവാസന് തിരക്കഥയെഴുത്തിന്റെ തിരക്കിലായിരുന്നു. തന്നത്താന്‍ ഡയലോഗെല്ലാം പറഞ്ഞ് എഴുതി നിറയ്ക്കുന്നു.
എഴുതിക്കൊണ്ടിരുന്ന സീനില്‍ കറുപ്പു നിറമുള്ള നായകനെക്കുറിച്ചുള്ള പരാമര്‍ശമാണ്.
കറുപ്പിനെന്താ പ്രശ്നമെന്ന് ചോദിക്കുകയാണ് നായകനോട് ഓപ്പോസിറ്റ് കഥാപാത്രം. കറുത്ത നിറമുള്ള പ്രശസ്തരുടെ ലിസ്റ്റെടുത്ത് നിരത്തുന്നുണ്ട് ആ കഥാപാത്രം.
ശ്രീനിവാസന് ഇങ്ങനെ എഴുതിയിട്ടു –
മാര്ട്ടിന് ലൂഥര്‍ കിംഗ് കറുത്തിട്ടല്ലേ, ഹിറ്റ്ലര്‍ കറുത്തിട്ടല്ലേ… ഇതെഴുതിക്കഴിഞ്ഞതും ആ ഫ്ളാറ്റിലേക്ക് നമ്മുടെ ഫുട്ബോളര് ഐ.എം.വിജയന് കടന്നുവന്നു, വിജയനെ കണ്ടതും ശ്രീനിവാസന് അടുത്ത വരിയെഴുതി, എന്തിന് നമ്മുടെ ഫു്ട്ബോള്‍ താാരം ഐ.എം.വിജയന് കറുത്തിട്ടല്ലേ…. അതായിരുന്നു ശ്രീനിവാസന്, നര്‍മം രക്തത്തില്‍ ചേര്‍ന്നലിഞ്ഞ അക്ഷരവരപ്രസാദം. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ പല ഇന്റര്‍വ്യൂകളും കാണുമ്പോള്‍ ശ്രീനിവാസന്റെ ആ ഉരുളയ്ക്കുപ്പേരി പോലെ നര്‍മത്തില്‍ ചേര്‍ത്ത മറുപടി പറയാനുള്ള കഴിവ് അടുത്ത തലമുറയിലേക്ക് കൈമാറിയെന്ന് തറപ്പിച്ചു പറയാം.
