ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന ജലസ്രോതസായ യമുനാ നദിയിൽ വീണ്ടും വിഷപ്പത പടരുന്നു. കാളിന്ദി കുഞ്ച് ഘട്ടിന് സമീപം ഇന്നലെ പുഴയുടെ ഭൂരിഭാഗവും വെളുത്ത പതയാൽ മൂടപ്പെട്ട നിലയിലാണ്. പുഴയിലെ ഒഴുക്കു തടസപ്പെടുത്തുന്ന രീതിയിലാണ് വിഷപ്പത അടിഞ്ഞുകൂടിയിരിക്കുന്നത്. വിഷപ്പതയ്ക്കു പുറമെ പ്ലാസ്റ്റിക് കുപ്പികൾ, പൂക്കൾ, മുടി, ബ്ലേഡുകൾ തുടങ്ങി വൻതോതിലുള്ള ഖരമാലിന്യങ്ങളും നദീതീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്.
പതയ്ക്കുള്ളിൽ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും കലർന്ന നിലയിലാണ്. ഒക്ടോബറിലെ ഛത്ത് ഉത്സവ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയാണ് നിലവിൽ യമുനയുടേതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ (ഡിപിസിസി) റിപ്പോർട്ട് പ്രകാരം നദിയിലെ മാലിന്യത്തിന്റെ തോത് ഭയാനകമാണ്. ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി) സുരക്ഷിത പരിധി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. യമുനാനദി അതീവ ഗുരുതരസാഹചര്യമാണു നേരിടുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള പത സൂര്യപ്രകാശം വെള്ളത്തിനടിയിലേക്ക് എത്തുന്നത് തടയുന്നു. ഇത് ജലസസ്യങ്ങളുടെ നാശത്തിനും ജലത്തിലെ ഓക്സിജന്റെ അളവു കുറയാനും കാരണമാകുന്നു. ഇതു പുഴയെ പൂർണമായും തകർക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, തീരപ്രദേശത്ത് താമസിക്കുന്നവർക്കും സന്നദ്ധപ്രവർത്തകർക്കും പതയിൽ നിന്നുള്ള ദുർഗന്ധം മൂലം കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നേരിടുന്നുണ്ട്.
നദിയിലേക്ക് മാലിന്യം തള്ളുന്നവർക്ക് 5,000 രൂപ പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപണമുണ്ട്. നദിയിലെ മാലിന്യം നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും സന്നദ്ധ സംഘടനയായ എർത്ത് വാരിയേഴ്സ് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
