ടെഹ്റാൻ/ന്യൂഡൽഹി: ഇറാനിൽ സർക്കാരിനെതിരേ തുടരുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലിയാണ് സമൂഹമാധ്യമമായ എക്സിലൂടെ വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്. തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രക്ഷോഭം ശക്തം; 500ലേറെ മരണം
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരേ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 544 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഇതിൽ 496 പേർ പ്രതിഷേധക്കാരും 48 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 10,600-ലധികം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ ഇറാനിൽ അരങ്ങേറുന്ന യഥാർഥ സംഭവങ്ങൾ പരിമിതമായാണ് പുറംലോകം അറിയുന്നത്. അതേസമയം, സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി പുറത്തുവരുന്ന ദൃശ്യങ്ങൾ ടെഹ്റാൻ, മഷാദ്, കെർമാൻ തുടങ്ങിയ നഗരങ്ങളിൽ കനത്ത പോരാട്ടം തുടരുന്നതായാണ് സൂചിപ്പിക്കുന്നത്.
അമേരിക്കയുടെ മുന്നറിയിപ്പ്
പ്രതിഷേധക്കാർക്കെതിരേയുള്ള ഇറാന്റെ അടിച്ചമർത്തലിൽ കടുത്ത പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെതിരേ സൈനിക നടപടികൾ ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ പ്രത്യാക്രമണം നടത്തിയാൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, അമേരിക്ക സൈനികമായി ഇടപെട്ടാൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ചയാണ് നിലവിലെ പ്രതിഷേധങ്ങൾക്കു പ്രധാന കാരണം. ആദ്യം സാമ്പത്തിക പരാതികളുമായി തുടങ്ങിയ പ്രതിഷേധം പിന്നീട് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ ഉൾക്കൊള്ളാമെന്നും എന്നാൽ കലാപകാരികളെ സമൂഹത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ പ്രതികരിച്ചു.
