തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽകുമാർ ആണ് മരിച്ചത്. വർക്കലയിലെ ലോഡ്ജിലാണ് വിമൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് വിമൽകുമാറിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. യുവതിയുടെ പരാതിയിൽ കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
