ദുബായ്/മനാമ: യുഎസ് താവളങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം ഗൾഫ് രാജ്യങ്ങളിലെ മറ്റിടങ്ങളിലേക്കുകൂടി ഇറാൻ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യ കടുത്ത പ്രതിസന്ധിയിൽ. ബഹ്റിനിൽ ഇന്നു രാവിലെയും ഇറാന്റെ ആക്രമണമുണ്ടായി. ബഹ്റിനിലെ എണ്ണ ശുദ്ധീകരണശാലയായ ബാബ്കോ റിഫൈനറിക്കുനേരേയാണ് ആക്രമണമുണ്ടായത്. റിഫൈനറിയിൽ വലിയ തീപിടിത്തമുണ്ടായി.
റിഫൈനറിയിൽനിന്നു പുക ഉയരുന്നതു കാണാമെന്നു സമീപവാസികൾ പറഞ്ഞു. ഇന്നലെ ജലശുദ്ധീകരണ പ്ലാന്റിനുനേരേ ആക്രമണം ഉണ്ടായിരുന്നു. ബഹ്റിനിലും മറ്റും നിത്യജീവിതത്തെയും ബിസിനസുകളെയുമെല്ലാം ബാധിക്കുന്ന തരത്തിലേക്കു യുദ്ധം മാറിയിരിക്കുകയാണ്. പല ഓഫീസുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. ഓൺലൈൻ ക്ലാസുകളാണു മിക്കയിടത്തും.
നേരത്തെ യുഎസ് താവളങ്ങളിലേക്കു കേന്ദ്രീകരിച്ചിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ഇറാൻ. ബഹറിനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധനടാങ്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനവും ആക്രമിച്ചു. കുവൈറ്റിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന് നേതൃത്വത്തില്‍ കടുത്ത ഭിന്നതയെന്നു റിപ്പോര്‍ട്ട്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഗൾഫ് രാജ്യങ്ങളോടു ക്ഷമാപണം നടത്തിയതും ഇനി ആക്രമിക്കില്ലെന്നു പ്രഖ്യാപനം നടത്തിയതും പ്രബലമായ റവലൂഷണറി ഗാര്‍ഡിന്റ രൂക്ഷമായ എതിര്‍പ്പിനിടയാക്കി.
ഇതോടൈ പെസെഷ്കിയാന് പ്രസ്താവന തിരുത്തി. മധ്യേഷ്യയിൽ ആക്രമണം കടുപ്പിക്കുമെന്നായിരുന്നു ഇന്നലെ പെസെഷ്കിയാൻ മലക്കം മറിഞ്ഞത്. മേഖലയിലെ ചില രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ശത്രുവിന്റെ കൈകളിലാണെന്നും ഈ രാജ്യങ്ങളിലേക്ക് ആക്രമണം തുടരുമെന്നും ഇറാൻ ജുഡീഷറി തലവൻ ഗുലാം ഹുസൈൻ മൊഹ്സേനി-ഇജേയി എക്സിൽ കുറിച്ചു.
യുഎഇക്കുനേർക്ക് ഇറാൻ തൊടുത്ത 16 മിസൈലുകളും 117 ഡ്രോണുകളും പ്രതിരോധിച്ചു. ദുബായിൽ ഡ്രോൺ അവശിഷ്ടം പതിച്ച് പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. ദുബായിൽ ഇതുവരെ കൊല്ലപ്പെട്ടത് രണ്ടു പാക്കിസ്ഥാൻകാരാണ്. ബഹറിനിലും ഇറാന്റെ കടുത്ത ആക്രമണമുണ്ടായി.
ഇറാനിലേക്ക് ഇന്നലെ ഇസ്രേലി സേന കനത്ത ആക്രമണം നടത്തി. രാജ്യമൊട്ടാകെ 10,000 സിവിലിയൻ കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്ന് ഇറേനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 83 കുട്ടികളും 82 സ്ത്രീകളും അടക്കം 400 പേർ മരിച്ചെന്ന് ലബനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. നാലു ലക്ഷം പേർ പലായനം ചെയ്തു. തെക്കൻ ലബനനിൽ തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രേലി സേന അറിയിച്ചു.
ടെഹ്റാനിലേക്ക് ഇസ്രേലി ബോംബ് വർഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇന്നലെ ഇസ്രേലി സേന നടത്തിയ ബോംബ് വർഷത്തിൽ വൻ നാശമുണ്ടായി. എണ്ണ റിഫൈനറികൾക്കു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് ടെഹ്റാനിൽ പുകപടലം നിറഞ്ഞു.
യുഎസ് ആക്രമണത്തിൽ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് തകർന്നെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിലെ പ്ലാന്റിനു നേർക്കായിരുന്നു ആക്രമണം. 30 ഗ്രാമങ്ങളിലെ ജനങ്ങൾക്കു കുടിവെള്ളം ലഭ്യമല്ലാതായി. അടുത്ത ഘട്ടം യുദ്ധത്തിൽ നിരവധി വിസ്മയങ്ങളുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
