കൊച്ചി: ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്.
പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തി. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവെച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും.
ക്ഷേത്രത്തിലെ പവിത്രമായ വസ്തുക്കളില്‍ നടന്ന തട്ടിപ്പില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന നിരീക്ഷണങ്ങളാണ് ജാമ്യ ഉത്തരവിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ മുറിപ്പെടുത്തിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി നല്കിയ കത്തിന് 2019 ജൂണ്‍ 16ന് തന്ത്രി അനുകൂല മറുപടി നല്‍കിയതോടെയാണ് തട്ടിപ്പിന് വഴിയൊരുങ്ങിയത്. 42,800 ഗ്രാം തൂക്കം വരുന്ന സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയപ്പോള്‍, അവ ചെമ്പ് പാളികളാണെന്ന് മഹസറില്‍ തെറ്റായി രേഖപ്പെടുത്തി. പദവി ദുരുപയോഗം ചെയ്തു. ഗൂഢാലോചനയിലൂടെ ശബരിമലയ്ക്ക് വലിയ നഷ്ടവും പ്രതികള്‍ക്ക് വന്‍ സാമ്പത്തിക ലാഭവും ഉണ്ടായെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
