പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; ചില്ലറ വില്പനവിലയിൽ മാറ്റമില്ല

ന്യൂഡല്‍ഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 13 രൂപയില്‍ നിന്ന് മൂന്നു രൂപയായാണു കുറച്ചത്. പത്തു രൂപയായിരുന്ന ഡീസലിന്റെ തീരുവ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് പുതുക്കിയ നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നു ധനമന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന്, രാജ്യത്തെ എണ്ണക്കമ്പനികളുടെ ആഘാതം കുറയ്ക്കാനും ആഗോള വിലവര്‍ധന ജനങ്ങളെ ബാധിക്കാതിരിക്കാനുമാണു കേന്ദ്രനടപടി. അതേസമയം, നികുതിയിളവ് ഇന്ധനത്തിന്റെ ചില്ലറ വില്പന വിലയില്‍ ഉടന്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ല. വിമാന ഇന്ധനത്തിന്റെ സ്‌പെഷല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 50 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രത്യേക ഇളവുകള്‍ വഴി ഇത് ലിറ്ററിന് 29.5 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

യുദ്ധം ഗള്‍ഫ് മേഖലയിലെ എണ്ണവിതരണത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. ലോകത്തെ എണ്ണ-വാതക ആവശ്യത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് നൂറു ഡോളറിന് മുകളിലെത്തിച്ചിരിക്കുകയാണ്.

രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, മറ്റു കമ്പനികളും സമാനമായ വിലവര്‍ധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എക്‌സൈസ് തീരുവ കുറച്ചത്.

ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വര്‍ധനവ് രാജ്യത്തെ പണപ്പെരുപ്പത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 106.73 രൂപയാണ് വില.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന എണ്ണക്കമ്പനികള്‍ക്കുണ്ടാക്കുന്ന നഷ്ടം നികത്താനും അതുവഴി സാധാരണക്കാര്‍ക്ക് പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

Related posts

Leave a Comment