മംഗളൂരു: ചിക്കമഗളൂരു ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കു വേണ്ടിയുള്ള തെരച്ചിൽ നാലാംദിവസവും വിഫലം. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയെ (15) ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു കാണാതായത്. സ്വന്തം കുടുംബാംഗങ്ങളടങ്ങുന്ന നാല്പതംഗ സംഘത്തിനൊപ്പമായിരുന്നു പെൺകുട്ടി ബുധൻഗിരി മലയിലെത്തിയത്.
പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ചിക്കമഗളൂരു നോർത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നു പോലീസും സംശയിക്കുന്നു. പത്തംഗങ്ങളുള്ള വിനോദസഞ്ചാരികളുടെ മറ്റൊരു സംഘം തങ്ങളുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. ചെറുസംഘങ്ങളായി മറ്റു ചിലരും ഉണ്ടായിരുന്നു. ഇവരെല്ലാം എവിടെ നിന്നു വന്നവരാണെന്നു പോലും അറിയില്ല.
സംഭവത്തിനു ശേഷം ഇവരെല്ലാം എങ്ങോട്ടാണു പോയതെന്നും അറിയില്ലെന്ന് ശ്രീനന്ദയുടെ കുടുംബാംഗങ്ങൾ പറയുന്നു. സംഭവം നടന്ന ദിവസം ബുധൻഗിരി മലയിലെത്തിയ സഞ്ചാരികളുടെയെല്ലാം രേഖകൾ പരിശോധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതിനു പുറമേ ഭിക്ഷക്കാരും തെരുവിൽ ഉറങ്ങുന്നവരുമെല്ലാം അവിടെയുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബാംഗങ്ങളെല്ലാം പലവഴിക്കുനിന്ന് ഫോട്ടോയെടുക്കുന്നതിനിടയിലാണ് ശ്രീനന്ദയെ കാണാതായത്. മലയുടെ അല്പം താഴെയുള്ള ഭാഗത്താണ് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത്. മുകളിൽ ഇവരുടെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്തേക്ക് ശ്രീനന്ദ കയറിപ്പോകുന്നത് കണ്ടവരുണ്ട്. എന്നാൽ കഷ്ടിച്ച് നാലുമിനിറ്റ് കഴിഞ്ഞ് മറ്റുള്ളവർ അവിടെയെത്തുമ്പോഴേക്ക് ശ്രീനന്ദ അവിടെയുണ്ടായിരുന്നില്ല.
കയറുന്നതിനിടെ വഴിതെറ്റി സമീപത്തെ കാട്ടിൽ അകപ്പെട്ടുപോയതാകാമെന്നു കരുതിയാണ് തുടക്കത്തിൽ തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെയൊന്നും പെൺകുട്ടി എത്തിയതിന്റെ സൂചനകളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുകളിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് ആരെങ്കിലും വലിച്ചുകയറ്റിയതാകുമോ എന്ന സംശയമുയർന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കുന്നിന്റെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. സമീപത്തുള്ള മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപത്തും പരിശോധന നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ദുരന്തനിവാരണ സേന, വനം വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിൽ പെൺകുട്ടി അപകടത്തിൽ പെട്ടതിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല.ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എൻ.എം. നാഗരാജ, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം കേരള പോലീസും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശ്രീനന്ദയുടെ അച്ഛനമ്മമാരടക്കം വിനോദയാത്രാസംഘത്തിലെ 15 പേർ ചിക്കമംഗളൂരുവിൽ തന്നെ തങ്ങുകയാണ്.
