വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നും ഇറാനിൽനിന്നും എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു.
ഇതോടെ, ഈ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. മാർച്ച് പതിനൊന്നിനു മുമ്പു കപ്പലുകളിൽ കയറ്റിയ എണ്ണ വാങ്ങാൻ അനുവദിച്ചുകൊണ്ടുള്ള താത്കാലിക ലൈസൻസ് കാലാവധി അവസാനിച്ചതായും അമേരിക്കൻ ട്രഷറി സെക്രട്ടറി വ്യക്തമാക്കി.
റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് മുപ്പതു ദിവസത്തെ താത്കാലിക ഇളവ് അമേരിക്ക അനുവദിച്ചിത്. കടലിൽ കുടുങ്ങിക്കിടന്ന എണ്ണ ഇറക്കുമതി ചെയ്യാൻ മാത്രമായിരുന്നു ഈ അനുമതി.
റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ പതിനൊന്നിന് അവസാനിച്ചു. ഇറാനിൽ നിന്നുള്ള ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ഇന്ത്യ ഈ കാലയളവിൽ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള കടുത്ത വിമർശനങ്ങളാണ് ഇളവുകൾ പിൻവലിക്കാൻ പ്രധാന കാരണമായത്. ഇളവുകൾ റഷ്യയുടെയും ഇറാന്റെയും സാമ്പത്തിക ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് സെനറ്റർമാർ ആരോപിച്ചിരുന്നു.
റഷ്യക്കു ലഭിക്കുന്ന സാമ്പത്തിക നേട്ടം യുക്രൈനിലെ യുദ്ധം തുടരാൻ അവരെ സഹായിക്കുമെന്നും സെനറ്റർമാർ ചൂണ്ടിക്കാട്ടി.ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇളവു നീട്ടിനൽകാൻ സമ്മർദം ചെലുത്തിയിരുന്നെങ്കിലും ട്രംപ് ഭരണകൂടം തള്ളുകയായിരുന്നു.
