ന്യൂഡൽഹി: ഉപയോഗശൂന്യമായ ആക്രിവസ്തുക്കളുടെ വില്പനയിലൂടെ റെയിൽവേ കഴിഞ്ഞ സാന്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയിൽവേയുടെ നേട്ടം. 2024- 25 സാന്പത്തികവർഷം റെയിൽവേ ഈയിനത്തിൽ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
യാർഡുകളിലും വർക്ക്ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കംചെയ്യുന്നതുവഴി സാന്പത്തികലാഭം ഉണ്ടാകുന്നതു മാത്രമല്ല, റെയിൽവേ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം ടിക്കറ്റ് ഇതര വരുമാനത്തിലും റെയിൽവേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ൽ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളിൽ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി.
പരസ്യങ്ങൾ, റെയിൽവേ ആസ്തികൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് നൽകുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയിൽവേ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ 22 ഔട്ലെറ്റുകൾ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചു. കൂടാതെ മൾട്ടിലെവൽ പാർക്കിംഗ്, മെഡിക്കൽ സെന്ററുകൾ, നഴ്സിംഗ് പോഡുകൾ, ഡിജിറ്റൽ ലോഞ്ചുകൾ, അതിവേഗ വൈഫൈ, ഹെൽത്ത് കിയോസ്കുകൾ, ഗെയിമിംഗ് സോണുകൾ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഒരുക്കി യാത്രക്കാർക്കു മികച്ച സേവനം നൽകി സാന്പത്തിക ഭദ്രത ഉറപ്പാക്കാനും റെയിൽവേ ശ്രമിക്കുന്നുണ്ട്.
സ്വന്തം ലേഖകൻ
