നടൻ വിനോദ് സൂർവംശിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മനസ് തുറക്കുന്നു. ഒരു അഭിമുഖത്തിൽ തന്റെ ജന്മനാടായ കർണാടകയിൽ നേരിടേണ്ടി വന്ന ജാതീയതയുടെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചു.
വിനോദ് സൂര്യവംശിയുടെ ജീവിതയാത്ര അത്ര സാധാരണമായിരുന്നില്ല. ഒരു സെക്യൂരിറ്റി ഗാർഡായി ജോലി ആരംഭിച്ച വിനോദ് പിന്നീട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം പഞ്ചായത്ത് പോലുള്ള വലിയ പ്രോജക്റ്റുകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.
ജാതീയമായ വിവേചനങ്ങൾ തന്റെ നാട്ടിൽ എത്രത്തോളം ഭീകരമായിരുന്നുവെന്നും, അത്തരം വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെയാണ് താൻ ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നിറത്തിന്റെ പേരിൽ നേരിട്ട അവഗണനകൾ വളരെ വലുതാണെന്നും അതിനാൽതന്നെ പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടതായി അദേഹം പറഞ്ഞു. കർണാടകയിലെ തന്റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നുണ്ടെന്ന് വിനോദ് വെളിപ്പെടുത്തി.
ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രത്യേക സ്ഥലങ്ങളുണ്ട്. ദലിതർ താമസിക്കുന്നത് ഗ്രാമത്തിന് പുറത്താണ്. പണ്ട് 12 വയസ്സുള്ളപ്പോൾ അച്ഛനോടൊപ്പം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ, കാശ് കൊടുത്തതിന് ശേഷവും കഴിച്ച പാത്രം ഞങ്ങൾക്ക് തന്നെ കഴുകേണ്ടി വന്നു. ഇന്നും അവിടുത്തെ ക്ഷേത്രങ്ങളിൽ ഞങ്ങൾക്ക് പ്രവേശനമില്ല. എന്നും വിനോദ് വ്യക്തമാക്കി.
ദാരിദ്ര്യം നിറഞ്ഞ സാഹചര്യമായതിനാൽ കുട്ടിക്കാലത്ത് വളരെയധികം മാനസിക വിഷമങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്നും തന്റെ വീട്ടിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും വിനോദ് പറഞ്ഞു. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പഞ്ചായത്ത് എന്ന വെബ് സീരീസിലൂടെയാണ് വിനോദ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയത്
