തൃശൂര്‍: എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍നിന്നു രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്നു ശബ്ദം കേട്ടെന്നും വെടിമരുന്നു നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍ പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30 ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു.
“തിരി നിറയ്ക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണു സംഭവിക്കുന്നതെന്നു വ്യക്തമായിരുന്നില്ല.
തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപ്പെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു. പൊള്ളലേറ്റ ഒരുതൊഴിലാളിയെ കണ്ടു…’- വത്സല പറഞ്ഞു.
രണ്ടു വര്‍ഷമായി വെടിക്കെട്ട് മേഖലയില്‍ ജോലി ചെയ്യുന്നുവെന്നും ശബ്ദം കേട്ടയുടനെ ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു. പ്രായമായ ഒരു അമ്മ ജോലിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഉച്ചയ്ക്ക് തിരികെ പോയതുകൊണ്ട് രക്ഷപ്പെട്ടെന്നും സഹോദരിമാര്‍ പറഞ്ഞു. ഓടുന്നതിനിടെ സുഭദ്രയുടെ തലയില്‍ എന്തോ വീണു പരിക്കേറ്റിട്ടുണ്ട്.
