പരവൂർ: ഇന്ത്യൻ റെയിൽവേയിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നിർണായക നീക്കവുമായി റെയിൽവേ മന്ത്രാലയം.രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക വിശ്രമമുറികൾ സജ്ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി.
സ്റ്റേഷൻ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വനിതകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള തൊഴിലിടം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീർഘകാലമായി വനിതാ ജീവനക്കാർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. പലപ്പോഴും പുരുഷാധിപത്യം നിലനിൽക്കുന്ന തൊഴിൽ മേഖലയെന്ന നിലയിൽ, റെയിൽവേ സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് മതിയായ സ്വകാര്യതയോ ശുചിമുറി സൗകര്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യം നിലനിന്നിരുന്നു.
പുതിയ വിശ്രമമുറികൾ നിലവിൽ വരുന്നതോടെ സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് കളക്ടർമാർ, മെയിന്റനൻസ് സ്റ്റാഫ് തുടങ്ങി ആയിരക്കണക്കിന് വനിതാ ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാകും. സ്ത്രീകളുടെ ആരോഗ്യവും സ്വകാര്യതയും കണക്കിലെടുത്ത് പ്രത്യേകമായി രൂപകൽപന ചെയ്തതാണ് ഈ വിശ്രമമുറികൾ.
ആധുനികമായ ശുചിമുറികൾക്ക് പുറമെ വസ്ത്രം മാറാനുള്ള മുറികൾ, ഇരിപ്പിടങ്ങൾ, സാനിറ്ററി ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ പ്രാഥമിക ശുശ്രൂഷാ കിറ്റുകൾ, ഹാൻഡ് ഡ്രയറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക ജീവനക്കാരെയും റെയിൽവേ നിയോഗിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും അവർക്ക് കൂടുതൽ കരുത്ത് പകരുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വരും മാസങ്ങളിൽ രാജ്യത്തെ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും. വനിതാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവർക്ക് നേതൃനിരയിലേക്ക് കടന്നുവരാനുള്ള സാഹചര്യങ്ങൾ ഒരുക്കാനും റെയിൽവേ മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. റെയിൽവേയുടെ ഈ മാതൃകാപരമായ നീക്കം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.
- എസ്. ആർ. സുധീർ കുമാർ
