ന്യൂഡൽഹി: കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സിപിഎം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനവിധി മാനിക്കുന്നുവെന്നും ആത്മപരിശോധന നടത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കിയപ്പോഴും ജനക്ഷേമത്തിനായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഏറ്റവും മികച്ച പ്രവൃത്തികൾ ചെയ്തെന്നും രാജ്യത്ത് അതിദാരിദ്യ്രനിർമാർജനം നടത്തിയ ഏക സംസ്ഥാനം കേരളമാണെന്നും എം.എ.ബേബി.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും വരുന്ന യോഗങ്ങൾ ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
കേരളത്തിലുണ്ടായ തിരിച്ചടി പിണറായി വിജയനെതിരായ തിരിച്ചടിയായി കരുതാൻ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തുവർഷം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ നയിച്ച മുഖമായിരുന്നു പിണറായി വിജയന്റേത് എന്നുമാത്രം.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരാൾ സ്ഥാനാർഥിയാകുന്നത് അയാൾ പറയുന്പോഴല്ല, പാർട്ടി പറയുന്പോഴാണ്. ഒരാളുടെ താത്പര്യത്തിന് സീറ്റുകൾ ആവശ്യപ്പെടുന്നത് കമ്യൂണിസ്റ്റ് സ്വഭാവമല്ല. സിപിഎമ്മിനുള്ളിൽ ഇത്തരം മോഹങ്ങൾ വർധിച്ചുവരുന്നുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണെന്നും അതിൽ പരിശോധന ഉണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു.
