കാറളം: ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഭൂ, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ലൈഫ് മിഷന് കാറളത്ത് നിര്‍മാണമാരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥലത്തിപ്പോൾ വലിയൊരു കാട്. ആറുമാസമല്ല, ഒരുവര്‍ഷമല്ല, അഞ്ചുവര്‍ഷമായിട്ടും നിര്‍മാണം എങ്ങുമെത്തിയില്ല.
സാധനങ്ങളുടെ വിലക്കയറ്റവും കൂലിവര്ധനയുംമൂലം പഴയ തുകയ്ക്ക് പണി പൂര്ത്തിയാക്കാനാകില്ലെന്നറിയിച്ച് കരാറുകാര്‍ പിന്മാറിയതാണ് കെട്ടിടം ഈ അവസ്ഥയിലെത്താന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 2020 സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
എന്നാല്‍ 2026 മെയ് ആയിട്ടും നിര്‍മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ കാടുകയറി നശിക്കുകയാണ്. പറമ്പിലും ചുമരുകളിലും നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന അലുമിനിയം ഫ്രെയിമുകളുമെല്ലാം കാടുകയറി. വലിയ കോണ്‍ക്രീറ്റ് മിക്സറുമടക്കം തുരുമ്പെടുത്തു നശിക്കുകയാണ്. രണ്ടു ഘട്ടങ്ങളായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യഘട്ടംതന്നെ പൂര്‍ത്തിയാക്കാനായിട്ടില്ല.
നേരത്തേ ജോലിക്കാരുടെ പ്രശ്നംമൂലം പണി നിര്‍ത്തിവച്ചിരുന്നു. പിന്നീട് നിര്‍മാണസാധന സാമഗ്രികളുടെ അപര്യാപ്തതമൂലംനിര്ത്തി. ഇതിനിടയില്‍ മഴയും പണി തടസപ്പെടാന്‍ കാരണമായി. അതോടെ ഫ്ലാറ്റിന്റെ കെട്ടിട നിര്‍മാണം താഴത്തെ നിലയിലെ ചുമരുകളുടെ ഘടനയില്‍ മാത്രം ഒതുങ്ങി.
രണ്ടാമത്തെ ഫ്ലാറ്റിന്റെ തൂണുകളുടെ ഫൗണ്ടേഷന് പ്രവൃത്തികള്‍ പാതിയില്‍നിലച്ച നിലയിലാണ്. നാലുവര്‍ഷമായി യാതൊരു പ്രവൃത്തികളും ഇവിടെ നടക്കുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. മാത്രമല്ല, കോണ്‍ക്രീറ്റ് തൂണുകള്ക്കുതാഴെ വെള്ളം കെട്ടിനിന്ന് സമീപത്തെ കിണറുകളിലെ വെള്ളം കുടിവെള്ളയോഗ്യമല്ലാതായതായെന്നും ആക്ഷേപമുണ്ട്.
ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ച് 72 കുടുംബങ്ങള്‍
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റില്‍ എല്‍ജിഎസ്എഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ടു ബ്ലോക്കുകളിലായി 72 ഫ്ലാറ്റുകളാണ് ലൈഫ് മിഷന് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യ ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണം 43,000 ചതുരശ്ര അടിയാണ്.
പാര്‍പ്പിട യൂണിറ്റുകള്‍ക്കു പുറമെ വയോജനപരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയുcgണ്ടാകും. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് കമ്പനിക്കാണു ലൈഫ് മിഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
