കോൽക്കത്ത: പശ്ചിമ ബംഗാളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനു കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പശു, കാള, എരുമ, പോത്ത് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ അറക്കുന്നതിന് ഇനിമുതൽ സർക്കാർ മൃഗ ഡോക്ടറുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സാക്ഷ്യപത്രം നിർബന്ധമാക്കി. നിയമലംഘിച്ചാൽ ആറു മാസം തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
മൃഗത്തിനു പതിനാലു വയസിനു മുകളിൽ പ്രായമുണ്ടെന്നും ഇനി ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയില്ലെന്നും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കശാപ്പിന് അനുവദിക്കൂ. വാർധക്യം, പരിക്കുകൾ, വൈകല്യങ്ങൾ എന്നിവ കാരണം അവശരായ മൃഗങ്ങളെയും അറക്കാൻ അനുമതി നൽകും. മുനിസിപ്പൽ ചെയർമാൻ അല്ലെങ്കിൽ പഞ്ചായത്ത് സമിതി സഭാപതിയോ സർക്കാർ മൃഗ ഡോക്ടറുമായി ചേർന്നുവേണം ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ. അനുമതി നിഷേധിക്കപ്പെട്ടാൽ പതിനഞ്ചു ദിവസത്തിനുള്ളിൽ സർക്കാരിന് അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്.
അനുമതിയുള്ള മൃഗങ്ങളെ മുനിസിപ്പൽ അറവുശാലകളിലോ, പ്രാദേശിക ഭരണകൂടം നിശ്ചയിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിലോ മാത്രമേ കശാപ്പു ചെയ്യാൻ അനുവദിക്കുകയള്ളു. പൊതുസ്ഥലങ്ങളിലോ, തുറസായ ഇടങ്ങളിലോ മൃഗങ്ങളെ അറക്കുന്നതു കർശനമായി നിരോധിച്ചു. പരിശോധനകൾ തടയുന്നവർക്കെതിരെയും നിയമനടപടിയുണ്ടാകും. നിയമലംഘനങ്ങൾ പോലീസിനു നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങളായാണു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
