പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്.
സ്കോർ: കേരളം – 137/7, ഹിമാചൽപ്രദേശ് – 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി.
മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 123 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റൻ ശിവാനി സിങ് (23 റൺസ്), മോണിക്ക ദേവി (21 റൺസ്) എന്നിവർ മാത്രമാണ് ഹിമാചൽ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയാണ് ഹിമാചൽ ബാറ്റിംഗ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കേരളത്തിന്റെ വിജയം ഉറപ്പാക്കി.
