കോട്ടയം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണു പിണറായിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ കമ്മിറ്റിയംഗങ്ങള്‍ പൊട്ടിത്തെറിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവനും സി.എന്‍. മോഹനനും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
കോട്ടയത്ത് മത്സരിച്ച കെ. അനില്‍കുമാറിനെതിരേയും നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. അഞ്ചുവര്‍ഷമായി സ്ഥാനാര്‍ഥി വേഷം കെട്ടി നടക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥി മോശമായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് സുരേഷ് കുറുപ്പ് മത്സരിച്ചിരുന്നെങ്കില്‍ വിജയിച്ചേനെയെന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമായിരുന്നെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആദ്യം മുതല്‍ തന്നെ സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം അനിലിനെ പരിഗണിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധം സുരേഷ് കുറുപ്പ് പ്രകടിപ്പിച്ചിരുന്നതിന് പിന്നാലെയാണ് അംഗങ്ങളുടെ വിമര്‍ശനം. ഏറ്റുമാനൂരില്‍ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ വി.എന്‍. വാസവന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം പാളിയെന്നും പേരൂര്‍കവലയില്‍ നടത്തിയ ഗായിക റിമി ടോമിയുടെ പ്രോഗ്രാം ഒഴിവാക്കേണ്ടതായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. സിപിഎം അംഗങ്ങള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആരോപണത്തിനെതിരേയും അംഗങ്ങള്‍ രംഗത്തു വന്നു.
കേരള കോണ്‍ഗ്രസ്-എം ജനപ്രതിനിധികളുടെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് പിന്നില്‍ പോയെന്നും ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ വാര്‍ഡില്‍ മൂന്നാം സ്ഥാനത്താണെന്നും വിമര്‍ശനമുയര്‍ന്നു. പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് മണ്ഡലത്തിലെ പരാജയത്തില്‍ യോഗത്തില്‍ വികാരഭരിതനാകുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.
കെ.എം. രാധാകൃഷ്ണന് മോശം സ്ഥാനാര്‍ഥിയായിരുന്നെന്നും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിതെന്നും കുറച്ചു വോട്ടുകള്‍കൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ കെട്ടിവച്ചിരുന്ന കാശ് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് പാര്‍ട്ടി പോകുമായിരുന്നെന്നും സുഭാഷ് തുറന്നടിച്ചു.
വൈക്കത്ത് സിപിഐ സ്ഥാനാർഥി പരാജയപ്പെടാൻ കാരണം സിപിഐയിലെ പ്രശ്നങ്ങൾ മാത്രമാണെന്നും വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വിശകലനത്തിന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. തലയോലപ്പറമ്പില്‍ കെ.പി. ഉദയഭാനുവും കാഞ്ഞിരപ്പള്ളിയില്‍ പി.കെ. ബിജുവും അയര്‍ക്കുന്നത്ത് രാജു ഏബ്രഹാമും ചങ്ങനാശേരിയിൽ എസ്. സുദേവനും പാലായില്‍ കെ. പ്രസാദും പങ്കെടുക്കും.
വൈക്കത്ത് ചിന്താ ജെറോമും കോട്ടയത്ത് എം. സ്വരാജും ഏറ്റുമാനൂരില്‍ കെ. പ്രസാദും പൂഞ്ഞാറില്‍ എസ്. ജയമോഹനും വാഴൂരില്‍ എ.എ. റഹീമും കടുത്തുരുത്തിയില്‍ ജെ. മേഴ്സിക്കുട്ടിയമ്മയും പുതുപ്പള്ളിയില്‍ എസ്. രാജേന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.
