ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ “പാറ്റകൾ’ എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട പരിഹാസക്കൂട്ടായ്മയായ “കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. നിയമപരമായ നടപടിയെന്ന് എക്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ നടപടി താൻ മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതാണെന്ന് കൂട്ടായ്മ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു.
അക്കൗണ്ട് റദ്ദാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ “കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി. “ഞങ്ങളെ ഒഴിവാക്കാമെന്ന് നിങ്ങൾ കരുതിയോ’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം പങ്കുവച്ച് അറിയിച്ചത്. “കോക്രോച്ചസ് ഡോണ്ട് ഡൈ’ എന്നാണ് പുതിയ അക്കൗണ്ടിന്റെ ബയോയിൽ എഴുതിയിരിക്കുന്നത്. അക്കൗണ്ട് തുടങ്ങി മണിക്കൂറുൾക്കുള്ളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ആണു കൂട്ടായ്മയിൽ അംഗമായത്.
കഴിഞ്ഞയാഴ്ച രൂപംകൊണ്ട ഈ കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതിയാണ് ലഭിച്ചത്. ബിജെപി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിനെപ്പോലും മറികടന്ന് ദിവസങ്ങൾക്കകം 1.64 കോടിയിലധികം ഫോളോവേഴ്സിനെ നേടാൻ സിജെപിക്ക് സാധിച്ചിരുന്നു. യുവാക്കളുടെ വൻ പങ്കാളിത്തത്തോടെ ഡിജിറ്റൽ ലോകത്ത് ഇതൊരു വലിയ പ്രതിഷേധമായി മാറുന്നതിനിടയിലാണ് അക്കൗണ്ട് റദ്ദാക്കപ്പെട്ടത്.
കഴിഞ്ഞയാഴ്ച, കോടതി വിചാരണയ്ക്കിടയിൽ ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശമാണ് ഈ പ്രതിഷേധത്തിന് വഴിതുറന്നത്. “പഠിച്ചിറങ്ങിയിട്ടും തൊഴിൽ ലഭിക്കാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ പിന്നീട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളോ ആർടിഐ പ്രവർത്തകരോ ആയി മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങുന്നു’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിക്കുന്ന യുവതലമുറയെ അധിക്ഷേപിക്കുന്നതാണ് ഈ പ്രസ്താവന എന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നത്.
തുടർന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ മുപ്പതുകാരനായ അഭിജീത് ദിപ്കെ “എല്ലാ പാറ്റകളും ഒന്നിച്ചാൽ എങ്ങനെയുണ്ടാകും’ എന്ന കുറിപ്പോടെ ഈ കൂട്ടായ്മയ്ക്ക് തുടക്കമിടുകയായിരുന്നു.തൊഴിലില്ലാത്ത, എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായ യുവാക്കളുടെ രാഷ്ട്രീയ മുന്നണി എന്ന രീതിയിലാണ് സിജെപി തങ്ങളുടെ മാനിഫെസ്റ്റോ പുറത്തിറക്കിയത്. ഇതിനോടകം തന്നെ “കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിനായി മൂന്നു വ്യത്യസ്ത വ്യക്തികൾ ട്രേഡ്മാർക്ക് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ആർജെഡി തുടങ്ങിയവയിലെ പ്രമുഖ നേതാക്കൾ ഈ ഡിജിറ്റൽ പ്രതിഷേധത്തിനു പിന്തുണയുമായി രംഗത്തെത്തി. എന്നാൽ ഇത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് സർക്കാരിനെതിരെയുണ്ടായ ആസൂത്രിത നീക്കമാണെന്ന് ബിജെപി ആരോപിച്ചു.അതേസമയം, യുവജനങ്ങൾക്കിടയിലെ കടുത്ത നിരാശയും അസംതൃപ്തിയുമാണ് ഈ കൂട്ടായ്മയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
