ന്യൂഡൽഹി: ലക്നോയിലെ വിധാൻസഭ ഉൾപ്പെടെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രധാന കെട്ടിടങ്ങളും തിരക്കേറിയ കേന്ദ്രങ്ങളിലും ആക്രമണം ലക്ഷ്യമിട്ട് ചെങ്കോട്ട ആക്രമണത്തിലെ മുഖ്യപ്രതികളായ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ സയിദും 2025 ഓഗസ്റ്റ് 25 നും 30 നും ലക്നോയിൽ എത്തിയിരുന്നു.
ഫരീദാബാദിൽനിന്നാണു പ്രതികൾ എത്തിയത്. വിധാൻ സഭയുടെ പ്രധാനഭാഗത്തും സിവിൽ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്ന ബാപ്പു ഭവൻ ജനത്തിരക്കേറിയ ഇമാംബര, ലാൽ ബാഗ്, അമിനാബാദ് തുടങ്ങിയ ഇടങ്ങളിലും നിരീക്ഷണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റുന്നതിനുള്ള സൗകര്യവും വിലയിരുത്തി.
സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ലക്നോയിൽ രാസവസ്തുക്കൾ വിൽക്കുന്ന കടകളെക്കുറിച്ച് മുസമ്മിൽ മൊബൈൽഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കുറിപ്പ് മുസമ്മലിന്റെ ഫോണിൽനിന്ന് കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടെ ചേർത്താണ് ചെങ്കോട്ട സ്ഫോടനക്കേസിൽ 7500 പേജ് വരുന്ന കുറ്റപത്രം എൻഐഎ തയാറാക്കിയത്.
