അമ്പലപ്പുഴ: ഒരു മഴയിൽത്തന്നെ കുട്ടനാട് വെള്ളത്തിലായി. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ നടപടികൾ വേഗത്തിലാക്കാൻ കുട്ടനാട് എംഎൽഎ തോട്ടപ്പള്ളിയിലെത്തി. മുൻ വർഷങ്ങളിലെ പോലെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നതിനും സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനുമായാണ് റെജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചത്.
എംഎൽഎ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തോട്ടപ്പള്ളി സ്പിൽവേ മൂലം കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകരുത്. അതിനാലാണ് കാലവർഷത്തിനു മുൻപേ പൊഴി വീതികൂട്ടാനും ഷട്ടറുകളുടെ സ്ഥിതി അറിയാനും എംഎൽഎ എത്തിയത്. മുൻവർഷങ്ങളിലെ കോലാഹലങ്ങൾ ഇത്തവണ ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും എംഎൽഎ പറഞ്ഞു.
സാധാരണ മഴയ്ക്കു മുൻപേ 18 മീറ്റർ വീതിയിലും ഏഴു മീറ്റർ ആഴത്തിലും പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിരുന്നു. നിലവിൽ 50 മീറ്റർ വീതിയിൽ പൊഴി തുറന്നുകിടക്കുകയാണ്. മഴ കൂടുന്നതനുസരിച്ച് 50 മീറ്റർ വീതിയിലും പൊഴിമുറിക്കും. സ്പിൽവേയിലെ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണം മാത്രമേ തുറക്കാനാവൂ.
ഏഴാം നമ്പർ ഷട്ടർ 2021 ൽ തകർന്നതാണ്. ഇതുവരെ അറ്റകുറ്റപ്പണി നടത്താനായിട്ടില്ല. ഇത്തവണ ജലവിഭവവകുപ്പ് നേരിട്ടാണ് പൊഴിമുറിക്കുന്നത്. വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.ഇറിഗേഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും.
തോട്ടപ്പള്ളി മുതൽ വീയപുരം വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാനുള്ള നിർദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടനാടിന്റെ പ്രശ്നങ്ങളോട് വളരെ അനുഭാവപൂർവമായ നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശനുള്ളതെന്നും എംഎൽഎ പറഞ്ഞു. ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ബിനു ബേബി, എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ്, അസി. എൻജിനിയർ അരുൺ, എ.എക്സ്.ഇ ഉണ്ണിരാജ് എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
