പരവൂർ: കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്ക് യാത്രക്കാരുടെ വൻ പിന്തുണ. റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വന്ദേ ഭാരത് സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റിക്കാർഡ് വർധയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ (2025-26) സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ 24 വന്ദേ ഭാരത് സർവീസുകളിലായി 77.38 ലക്ഷം ആൾക്കാരാണ് യാത്ര ചെയ്തത്. ഇതിലൂടെ 803.86 കോടി രൂപയുടെ വൻ വരുമാനമാണ് റെയിൽവേയ്ക്ക് ലഭിച്ചത്. തൊട്ടു മുൻവർഷത്തെ 540.65 കോടി രൂപയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം.
പുതിയ സാമ്പത്തിക വർഷത്തിന്റെ (2026-27) ആദ്യ രണ്ട് മാസങ്ങളിൽ (ഏപ്രിൽ, മെയ്) മാത്രം 15.21 ലക്ഷം യാത്രക്കാരിൽ നിന്നായി 162.96 കോടി രൂപ വന്ദേ ഭാരത് സ്വന്തമാക്കിക്കഴിഞ്ഞു. മംഗളൂരു – തിരുവനന്തപുരം, കാസർഗോട് – തിരുവനന്തപുരം, ചെന്നൈ എഗ്മൂർ – നാഗർകോവിൽ തുടങ്ങിയ സർവീസുകളിൽ പലപ്പോഴും 100 ശതമാനത്തിലധികം ഒക്യുപ്പൻസി (യാത്രാ തിരക്ക്) രേഖപ്പെടുത്തുന്നുണ്ട്.
വന്ദേ ഭാരത് ട്രെയിനുകളിൽ അവസാന നിമിഷം യാത്ര ചെയ്യേണ്ടി വരുന്നവർക്കായി റെയിൽവേ കൊണ്ടുവന്ന പുതിയ കറന്റ് ബുക്കിംഗ് പരിഷ്കാരം വലിയ വിജയമായി മാറി. ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ സർവീസ് ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ വഴിയിലുള്ള ഏതൊരു സ്റ്റേഷനിൽ നിന്നോ ട്രെയിനിലെ ഒഴിവുള്ള സീറ്റുകൾ യാത്രക്കാർക്ക് നേരിട്ട് ബുക്ക് ചെയ്യാം.
മുൻപ് പൈലറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത എട്ട് ട്രെയിനുകളിൽ നടപ്പാക്കിയ ഈ പദ്ധതി വഴി കറന്റ് ബുക്കിംഗ് യാത്രക്കാരുടെ എണ്ണത്തിൽ 80 ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്. ഇതിലൂടെ പ്രതിമാസ കറന്റ് ബുക്കിംഗ് വരുമാനം 117 ലക്ഷത്തിൽ നിന്നും 222 ലക്ഷമായി ഉയർന്നു.
പ്രത്യേകിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളിലും ചെന്നൈ – നാഗർകോവിൽ റൂട്ടിലുമാണ് ഈ സംവിധാനം വഴി റെയിൽവേക്കു കൂടുതൽ വരുമാനം ലഭിച്ചത്.
ഈ മികച്ച വിജയത്തെത്തുടർന്ന് ദക്ഷിണ റെയിൽവേയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ആകെയുളെ 17 വന്ദേ ഭാരത് ട്രെയിനുകളിലേക്കും ഈ 15 മിനിറ്റ് കറന്റ് ബുക്കിംഗ് സംവിധാനം ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് സീറ്റുകൾ പാഴായിപ്പോകുന്നത് തടയുന്നതിനൊപ്പം അവസാന നിമിഷം അടിയന്തര യാത്ര ചെയ്യേണ്ടി വരുന്നവർക്ക് വലിയ അനുഗ്രഹവുമായി മാറി.
ശക്തമായ യാത്രാ ആവശ്യത്തിനൊപ്പം പുതിയ കറന്റ് ബുക്കിംഗ് സൗകര്യം കൂടി ലഭ്യമാക്കിയതോടെ ദക്ഷിണ റെയിൽവേ സോണിന്റെ ആകെ പ്രകടനത്തിൽ വലിയ മാറ്റമാണുണ്ടായത്. 2024-25 വർഷത്തിൽ കറന്റ് ബുക്കിംഗ് വഴി മൂന്ന് ലക്ഷത്തോളം യാത്രക്കാരാണ് വന്ദേഭാരതിനെ ആശ്രയിച്ചതെങ്കിൽ, 2025-26 വർഷത്തിൽ ഇത് 7.42 ലക്ഷമായി കുതിച്ചുയർന്നു. ഈ ഇനത്തിലെ വരുമാനം 21 കോടിയിൽ നിന്നും ഒറ്റയടിക്ക് 57 കോടി രൂപയായി വർധിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെയും നൂതനമായ പ്രക്രിയകളുടെയും സഹായത്തോടെ യാത്രക്കാരുടെ സൗകര്യം പരമാവധി കൂട്ടാനും ട്രെയിനുകളുടെ ആസ്തി വിനിയോഗം മെച്ചപ്പെടുത്താനും റെയിൽവേ ലക്ഷ്യമിടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനൊപ്പം വന്ദേ ഭാരത് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി.
