ആലപ്പുഴ: സംസ്ഥാനത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചര്‍ച്ച ചെയ്യേണ്ട സമയത്ത് വേണ്ട രീതിയില്‍ അത്തരം കാര്യങ്ങൾ ചര്‍ച്ച ചെയ്യും. ആലപ്പുഴ കളക്ടറേറ്റില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ്. ജനം കാത്തിരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി.അധികാരമേറ്റ് ചുരുങ്ങിയ ആഴ്ചകള്‍കൊണ്ട് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു. ചില കാര്യങ്ങളില്‍ ചില ഭാഗത്ത് ആശങ്കയുണ്ടാകാം. സര്‍ക്കാർ നടപടികളില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.
വീര്യം കുറഞ്ഞ മദ്യം, ധാതുമണല്‍ ഖനനം തുടങ്ങിയ വിഷയങ്ങളില്‍ ചില ആശങ്കകളുണ്ടായിട്ടുണ്ട്. അത്തരം ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.സ്വകാര്യമേഖലയിലെ ഖനനം സംബന്ധിച്ച് കോണ്‍ഗ്രസിനും യുഡിഎഫിനും ദേശീയ-സംസ്ഥാന തലത്തില്‍ നയങ്ങളും നിലപാടുകളുമുണ്ട്.
അതില്‍നിന്ന് മാത്രമേ മുന്നോട്ട് പോകൂ. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മത്സ്യത്തൊഴിലാളികളുമായും അനുബന്ധ സംഘടനകളുമായും ആശയവിനിമയം നടത്തി മാത്രമേ പരിഷ്കാരങ്ങള്‍ നടത്താനാകൂ.സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാണോയെന്നത് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റിനെപ്പറ്റി ഉചിതമായ തീരുമാനം ഉചിതമായ സമയത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്തുന്ന ബിജെപിയുടെ നടപടിയെ കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.ഭരണം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള കുത്സിത ശ്രമമാണ് മോദി നടത്തുന്നത്. ആദര്ശംകൊണ്ടല്ല ചെറുപാര്‍ട്ടികളെ ബിജെപി ഭിന്നിപ്പിക്കുന്നത്. പകരം പണവും അധികാരവും ഉപയോഗിച്ച് കോടികള്‍ നല്കി എംപിമാരെ വിലയ്ക്കെടുക്കുകയാണ്. പാര്‍ലമെന്റില്‍ കൃത്രിമമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടാക്കാനാണിതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
