മല്ലപ്പള്ളി: കല്ലൂപ്പാറയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 23 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ ഈരാട്ടുപേട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി കുളക്കാട് ദര്‍ശന ഹൗസില്‍ സ്റ്റാന്‍ വര്‍ഗീസ് (30) നെയാണ് കീഴ്വായ്പൂര്പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ നിന്ന് പിടികൂടിയ ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 17നാണ് കല്ലൂപ്പാറ പുതുശേരിയിലെ വീട്ടില്‍ നിന്ന് 22.66 ലക്ഷം രൂപവില വരുന്ന സ്വര്‍ണവും കാമറയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ കവര്‍ന്നത്. മോഷണത്തെ തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ ഇ.അജീബ്, എസ് ഐമാരായ ടി. അനീഷ്, എൻ.എസ്. ഷാന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ വര്‍ഗീസ് തിരുവല്ല പോലീസ് സ്റ്റേഷനിലെ മോഷണം കൊലപാതകശ്രമം ഉള്‍പ്പെടെ ഏഴോളം കേസുകളിലും, കൂടാതെ കോയിപ്രം, അങ്കമാലി, ചെങ്ങന്നൂര്‍, ഈരാറ്റുപേട്ട സ്റ്റേഷനുകളിലെയും 15 ഓളം ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കവര്‍ന്ന സ്വർണം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു.
