തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ അതിവീവ്ര മഴയുണ്ടായാൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാദ്ധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിലെ പ്രകൃതി ചൂഷണത്തിനെതിരേ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ തയാറാവണമെന്നു ചെറിയാൻ ഫിലിപ്പ്.
ചൂരൽമലയിലെ പോലെയുള്ള ദാരുണ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. വേണ്ടത്ര ഭൗമശാസ്ത്ര പഠനം കൂടാതെയുള്ള വയനാട്ടിലെ തുരങ്ക പാത തന്നെ പരിസ്ഥിതി വിരുദ്ധമാണ്. കനത്ത പാറക്കെട്ടുകളും മൃദുവായ മണ്ണും ഇടകലർന്ന ഈ പ്രദേശത്ത് തുരങ്ക പാത നിർമ്മാണം വെല്ലുവിളികൾ നിറഞ്ഞതാണ്.
ഏറ്റവും ആധുനിക യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ മികച്ച സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ തുരങ്ക പാത നിർമിക്കാവൂ. കള്ളാടിയിൽ ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ വരാനിരിക്കുന്ന ആപത്തിന്റെ സൂചന മാത്രമാണ്.
ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടിലെ പ്രായോഗിക നിർദേശങ്ങൾ നടപ്പാക്കണം. പരിസ്ഥിതിലോല മേഖലകളിൽ ഖനനം, മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്.
