ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പഴഞ്ചൻ ഡീസൽ ബസുകൾ ഇലക്ട്രിക് ബസുകളാക്കാൻ നീക്കം. പഴയ വാഹനങ്ങൾ വൈദ്യുതീകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ റെട്രോഫിറ്റിംഗ് നയം പ്രയോജനപ്പെടുത്താനാണ് ശ്രമം. നിലവിൽ 15 വർഷ കാലാവധി കഴിഞ്ഞ രണ്ടായിരത്തിലധികം പഴയ ബസുകളാണുള്ളത്. ഇതിൽ 2017 ബസുകൾ 15 വർഷം കഴിഞ്ഞതും വാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതുമാണ്.
പഴയ ഡീസൽ ബസുകളിൽ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇലക്ട്രിക് ബസുകളായി മാറ്റാനുള്ള സാധ്യതകളാണ് കെഎസ്ആർടിസി തേടുന്നത്. ഇതിനായി സ്വകാര്യ സംരംഭകരുടെ സഹകരണം തേടിയുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പഴയ ബസുകൾ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റിയാൽ തുടർന്നും സർവീസിനായി ഉപയോഗിക്കാൻ സാധിക്കും. പദ്ധതിക്കായി ചൈനീസ് നിർമിത കിറ്റുകൾ നൽകാമെന്ന് വ്യക്തമാക്കി ഒരു തദ്ദേശീയ കമ്പനി കോർപറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കിറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥ കോർ പറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.
ബസുകളിൽ കിറ്റ് ഘടിപ്പിക്കുന്നതും അതിന് ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങൾ നേടിയെടുക്കുന്നതും പൂർണമായുംകരാർ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയുടെ ചുമതലയായിരിക്കും. പുതിയ ഒരു ഇലക്ട്രിക് ബസ് നിരത്തിലിറക്കാൻ ഒരു കോടി രൂപയോളം ചെലവ് വരുമെന്നിരിക്കെ, പഴയ ബസുകൾ രൂപമാറ്റം വരുത്തുന്നത് സാമ്പത്തികമായി കെഎസ്ആർടിസിക്ക് ഏറെ ലാഭകരമായിരിക്കും എന്ന നിലപാടാണ്.
കേന്ദ്ര സർക്കാരിന്റെ റെട്രോഫിറ്റിംഗ് നയം അനുസരിച്ച് ഏതുതരം വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാൻ കഴിയും. മറ്റ് വാഹനങ്ങളിൽ ഇ ത്തരം മാറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും ബസുകളിൽ ഈ പരിക്ഷണം കാര്യമായി നടന്നിട്ടില്ല.നിലവിൽ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി വാഹനങ്ങൾ പുറത്തിറക്കി പരിചയമുള്ള കമ്പനിയാ ണ് കോർപറേഷനുമായി ചർച്ച നടത്തുന്നത്.
ഡീസൽ വില ഉയർന്ന സാഹചര്യത്തിൽ കെ എസ്ആർ ടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ ബിജുപ്രഭാകരൻ സിഎംഡി ആയിരുന്ന കാലത്ത് നീക്കം നടത്തിയിരുന്നു. പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
പ്രദീപ് ചാത്തന്നൂർ
