രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിൽ കയറിപ്പറ്റിയ ഒരു മുതലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഹോസ്റ്റലിലെ മെസിലേക്ക് മുതല ആരും കാണാതെ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആരും കാണില്ലെന്ന് കരുതി ഇറങ്ങിപ്പോയ കക്ഷിയെ പക്ഷേ എല്ലാവരും കണ്ടുപിടിച്ചു. വനംവകുപ്പിനെ അറിയിക്കുകയും അവരെത്തി ഉടൻ മുതലയെ പിടികൂടുകയും ചെയ്തു.
പ്രതീക്ഷിക്കാതെ മതലയെകണ്ട മെസിലെ പാചകക്കാരും മറ്റ് ജീവനക്കാരും ഞെട്ടിപ്പോയി. മുതലയെ കണ്ട ഉടൻ തന്നെ അവർ ജീവനും കൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റലിൽ മുതല കയറിയെന്ന വാർത്ത വളരെ പെട്ടെന്നാണ് പടർന്നത്. ഇതോടെ കോച്ചിംഗ് ക്ലാസുകൾക്കായി ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾ വേഗം തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോസ്റ്റലിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി.
രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ ചില വിദ്യാർത്ഥികൾ മുതലയെ സ്വന്തം നിലയ്ക്ക് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമം മുതലയെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ പരിഭ്രാന്തനായ മുതല മെസ്സിന് ഉള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയത് കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമായി.
ഹോസ്റ്റലിന് തൊട്ടടുത്തുള്ള വലിയൊരു ഓടവഴിയാകാം മുതല ഉള്ളിൽ കടന്നതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. മഴക്കാലത്ത് നദികളിലും കനാൽ ശൃംഖലകളിലും വെള്ളം ഉയരുമ്പോൾ, മുതലകൾ ജനവാസ മേഖലകളിലേക്ക് വഴിതെറ്റി വരാൻ സാധ്യത കൂടുതലാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഈ മുതലയും അബദ്ധത്തിൽ ഹോസ്റ്റലിന്റെ ബേസ്മെന്റിലെ മെസിൽ എത്തിപ്പെട്ടതെന്നാണ് കരുതുന്നത്.
