മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ യുവതിയെ കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അപ്പൻകാപ്പ് ഉന്നതിയിൽ നിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകല്ല് പോലീസ് കസ്റ്റഡിയിലെടുത്തു.
മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിന് സമീപം നീർപ്പുഴയോട് ചേർന്നുള്ള വാഴത്തോട്ടത്തിലാണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഈ വഴി മീൻ പിടിക്കാൻ പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിഷയും സുരേഷും തമ്മിൽ കുടുംബവഴക്കുകൾ പതിവായിരുന്നുവെന്നും സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വഴക്കിനിടയിലുണ്ടായ മർദ്ദനത്തിൽ കല്ലിൽ തലയിടിച്ച് വീണാണ് നിഷ മരിച്ചതെന്നാണ് സംശയിക്കുന്നത്.
മൃതദേഹം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിക്കുകയും മുകളിൽ വാഴയിലകൾ ഇടുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സുരേഷിനെ ബുധനാഴ്ച രാത്രി 12 മണിയോടെ മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
