ന്യൂയോർക്ക്: നൂറ്റാണ്ടുകളായി തുടർന്നുപോന്ന പരമ്പരാഗത ലോകഭൂപടം ഔദ്യോഗികമായി ഒഴിവാക്കി, ഭൂഖണ്ഡങ്ങളുടെ യഥാർഥ വിസ്തൃതി വ്യക്തമാക്കുന്ന പുതിയ ഭൂപടത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭ.
പതിനാറാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലുണ്ടായിരുന്ന “മെർക്കേറ്റർ പ്രൊജക്ഷൻ’ മാപ്പിന് പകരം 2018-ൽ രൂപകൽപ്പന ചെയ്ത “ഈക്വൽ എർത്ത്’ മാപ്പ് സ്വീകരിക്കുന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. പുതിയ മാറ്റത്തോടെ ആഫ്രിക്കൻ വൻകര ഭൂപടത്തിൽ കൂടുതൽ വലുതായി ദൃശ്യമാകുമ്പോൾ, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും വലിപ്പത്തിൽ കുറവുണ്ടാകും.
ഇന്ത്യ ഉൾപ്പെടെ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ അമേരിക്ക മാത്രമാണ് എതിർത്തു വോട്ട് ചെയ്തത്. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രെയ്ൻ എന്നീ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
