വിശ്രമജീവിതത്തിനായി മാറ്റിവെച്ച തുകയും വീട് വിറ്റുകിട്ടിയ സമ്പാദ്യവും ബ്യൂട്ടി പാർലറിലും വെൽനസ് ക്ലിനിക്കുകളിലുമായി ചെലവഴിച്ച എഴുപത്തിയഞ്ചുകാരിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. തന്റെ ആയുഷ്കാല സമ്പാദ്യമായ നാല് കോടിയിലധികം രൂപയാണ് (3.5 ദശലക്ഷം യുവാൻ) വയോധിക ബ്യൂട്ടി പാർലറിന് നൽകിയത്. അമ്മയുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് മകൾ ഞെട്ടിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
2016 മുതൽ ‘യോങ്ഖി ബ്യൂട്ടി ആൻഡ് ഹെയർഡ്രെസ്സിംഗ്’ എന്ന സ്ഥാപനത്തിലാണ് യു എന്ന് പേരുള്ള വയോധിക പതിവായി സന്ദർശനം നടത്തിയിരുന്നത്. ചർമം ഉറപ്പിക്കുന്നതിനുള്ള ട്രീറ്റ്മെന്റുകൾ, മെറിഡിയൻ മസാജുകൾ, ഐബ്രോ, ലിപ് ടാറ്റൂയിംഗ് തുടങ്ങി നിരവധി സേവനങ്ങളാണ് ഇവർ ഇവിടെനിന്ന് സ്വീകരിച്ചത്.
എന്നാൽ സാധാരണ നിരക്കുകളേക്കാൾ ഭീമമായ തുകയാണ് സ്ഥാപനം ഇവരിൽനിന്ന് ഈടാക്കിയിരുന്നത്. ഉദാഹരണത്തിന്, ലിപ് ടാറ്റൂയിംഗ് പാക്കേജിനായി മാത്രം 5.6 ലക്ഷം രൂപയോളം (39,800 യുവാൻ) ഇവർ ഈടാക്കി.
ഇതിനുപുറമേ, ഇതേ സ്ഥാപനത്തിലെ ജീവനക്കാർ വയോധികയെ മറ്റൊരു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് ശിപാർശ ചെയ്യുകയും അവിടെ ‘ഇന്റിമേറ്റ് കെയർ’ എന്ന ചികിത്സയ്ക്കായി മാത്രം 42 ലക്ഷം രൂപയോളം (300,000 യുവാൻ) ഈടാക്കുകയും ചെയ്തു. എന്നാൽ ഈ ചികിത്സ ഇവർക്ക് നൽകിയിരുന്നില്ല. ബില്ലുകളിൽ ‘സ്പേസ് ക്യാപ്സ്യൂൾ’, ‘ഹാപ്പിനസ് ചെയർ’ എന്നിങ്ങനെ അവിശ്വസനീയമായ സേവനങ്ങളുടെ പേരുകളാണ് രേഖപ്പെടുത്തിയിരുന്നത്.
വീട് വിറ്റുകിട്ടിയ പണമാണ് വയോധിക സലോണിൽ ചെലവഴിച്ചത്. പണം തീർന്നതോടെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് ആഭരണങ്ങൾ വരെ വിൽക്കേണ്ടി വന്നു. ഒടുവിൽ മകൾ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന്റെ സഹായം തേടുകയായിരുന്നു.
സംഭവം വിവാദമായതോടെ വയോധിക സ്വന്തം ഇഷ്ടപ്രകാരമാണ് സേവനങ്ങൾ സ്വീകരിച്ചതെന്നും വില വിവരങ്ങൾ വ്യക്തമാക്കിയിരുന്നു എന്നുമാണ് സലോൺ അധികൃതരുടെ വാദം. എന്നാൽ പ്രതിഷേധം ശക്തമായതോടെ മുൻകൂറായി വാങ്ങിയ തുകയുടെ ഒരു ഭാഗം തിരിച്ചുകൊടുക്കാൻ സ്ഥാപനം തയ്യാറായി.
സംഭവത്തിൽ വലിയ ജനരോഷമാണ് ഓൺലൈനിൽ ഉയരുന്നത്. പ്രായമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബ്യൂട്ടി പാർലറുകൾ നടത്തുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
