അസമിൽ നിന്ന് 3,000 കിലോമീറ്ററിലധികം യാത്ര ചെയ്ത് അഞ്ചു വയസുള്ള ‘ദുർഗ്ഗ’ എന്ന പിടിയാന മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെത്തി. വിനായക ചതുർഥി ദിനത്തിൽ ക്ഷേത്രത്തിലെത്തിച്ച ആനയെ പുഷ്പവൃഷ്ടി നടത്തിയാണ് ക്ഷേത്ര അധികൃതരും ഭക്തരും ചേർന്ന് സ്വീകരിച്ചത്.
ക്ഷേത്രങ്ങൾ ആനകളെ വാങ്ങുന്നതും ദാനമായി സ്വീകരിക്കുന്നതും വിലക്കിക്കൊണ്ടുള്ള മുൻ ഉത്തരവ് മദ്രാസ് ഹൈക്കോടതി ബെഞ്ച് റദ്ദാക്കിയതിനെ തുടർന്നാണ് ആനയെ കൊണ്ടുവരാൻ വഴിതെളിഞ്ഞത്. കോടതി ഉത്തരവിന് പിന്നാലെ വനംവകുപ്പ് ആവശ്യമായ അനുമതി നൽകുകയും അസമിൽ നിന്ന് ദുർഗയെ മധുരയിലേക്ക് എത്തിക്കുകയുമായിരുന്നു.
മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിലവിൽ ‘പാർവ്വതി’ എന്ന ഒരു പിടിയാന കൂടിയുണ്ട്. ദുർഗ്ഗയ്ക്ക് പുറമേ, കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ഒട്ടകത്തെയും ക്ഷേത്രത്തിലേക്ക് വാങ്ങി എത്തിച്ചിരുന്നു. വിനായക ചതുർഥി ദിനത്തിൽ തന്നെ പുതിയ അതിഥിയായി ദുർഗ എത്തിയത് വലിയ സന്തോഷത്തോടെയാണ് ഭക്തജനങ്ങൾ ആഘോഷമാക്കിയത്.
