പെട്രോള്‍ ബങ്ക് സമരവും കടയടപ്പ് സമരവും തുടങ്ങി

pumbതിരുവനന്തപുരം: സംസ്ഥാനത്ത് അനശ്ചിതകാല പെട്രോള്‍ ബങ്ക് സമരവും, ഏകദിന കടയടപ്പ് സമരവും തുടങ്ങി. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുളള സമരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍ തന്നെയാണ് എടുത്തു നല്‍കിയിരുന്നത്.

അതിനായി 1,000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. ഇതുകൂടാതെ ഡീലര്‍ കമ്മീഷനില്‍നിന്നു നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി നേരിട്ടും നല്‍കുന്നുണ്ട്. എന്നാല്‍, പൊലൂഷന്‍, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി ഇപ്പോള്‍ തയാറാകുന്നില്ലെന്നാണ് ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ പരാതി.

വില്‍പ്പനനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ അമ്പലപ്പുഴ ചിത്രാ സ്റ്റോര്‍ ഉടമ ശ്രീകുമാര്‍(56) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്തൊട്ടാകെ കടകള്‍ അടച്ചുള്ള സമരത്തിന് വ്യാപാരി വ്യവസായികള്‍ തീരുമാനിച്ചത്. പതിനാറര ലക്ഷം രൂപയുടെ അസസ്‌മെന്റ് നോട്ടീസാണ് വില്പന നികുതി ഉദ്യോഗസ്ഥര്‍ ശ്രീകുമാറിന് അയച്ചത്. തെറ്റായ നികുതി നിര്‍ണയം മൂലമാണു ജീവനൊടുക്കുന്നതെന്നു ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.

Related posts