തൃശൂര്‍: വാണിജ്യ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വ്യാപാരികളെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത നടപടിക്കെതിരെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പ്രകോപനമില്ലാതെ വ്യാപാരികളെ ലാത്തിച്ചാര്‍ജ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മാര്‍ച്ച് നടത്തിയ വ്യാപാരികളെ കൈകാര്യം ചെയ്ത രീതിയില്‍ വന്ന അപാകതയാണ് ഭീകരമായ ലാത്തിച്ചാര്‍ജില്‍ കലാശിച്ചതെന്ന് തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ പറഞ്ഞു.
സംഭവം നടന്നയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന് ആശുപത്രിയിലെത്തി പരിക്കേറ്റ വ്യാപാരികളെ സന്ദര്‍ശിക്കുകയും പോലീസ് കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നീട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, പി.എ.മാധവന്, എം.പി.വിന്‍സന്റ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വ്യാപാരികളെ കാണാനെത്തുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവരോടൊപ്പം കോര്പറേഷന് കൗണ്‍സിലര്‍മാരും എത്തിയിരുന്നു.
വ്യാപാരി നേതാക്കളോടൊപ്പം രാഷ്ട്രീയ നേതാക്കളും വ്യാപാരികളെ ലാത്തിച്ചാര്‍ജ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്കെതിരെ കല്ലേറു നടത്തിയതിനാലാണ് ലാത്തിച്ചാര്‍ജ് ചെയ്യേണ്ട സാഹചര്യം വന്നതെന്നാണ് ന്യായീകരണം. എന്നാല്‍ പോലീസുകാരും വ്യാപാരികള്‍ക്കുനേരെ കല്ലെറിഞ്ഞിട്ടുണ്ടെന്നും പോലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പോലീസ് ചെയ്ത നടപടിയില്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വ്യാപാരി സമൂഹം സര്‍ക്കാരിനെതിരായി നില്ക്കുന്ന സാഹചര്യത്തില്‍ വീണ്ടും അവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാത്തിച്ചാര്‍ജ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്. പരിക്കേറ്റ് വ്യാപാരി നേതാക്കള്‍ ഇപ്പോഴും ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഇവരെ ജയിലിലടയ്ക്കാനുള്ള നീക്കങ്ങളാണ് പോലീസ് ഇപ്പോഴും നടത്തുന്നത്.