അങ്കത്തട്ടില്‍ പുതുമുഖങ്ങള്‍…! കൊല്ലത്ത് സിപിഐയിലെ പ്രമുഖര്‍ക്ക് ഇക്കുറി മത്സരിക്കാനാവില്ല; രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി

CPIരാജീവ് ഡിപരിമണം

കൊല്ലം: ജില്ലയിലെ സിപിഐ എംഎല്‍എമാരില്‍ പലര്‍ക്കും ഇക്കുറി സീറ്റുലഭിക്കാനുളള സാധ്യതയില്ല. പുതുമുഖങ്ങളായിരിക്കും കൂടുതല്‍ മത്സരരംഗത്തു ണ്ടാകുമെന്നാണ് കരുതേണ്ടത്. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി സംസ്ഥാന സമ്മേളന തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ തീരുമാനം സംസ്ഥാന കൗണ്‍സില്‍ നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ്.

കൊല്ലത്ത് നിലവിലുള്ള എംഎല്‍എമാരില്‍ മൂന്നുപേര്‍ക്ക് പാര്‍ട്ടി തീരുമാനമനുസരിച്ച് മത്സരിക്കാനാവില്ല. സിപിഐക്ക് നാലുസീറ്റുകളാണ് ജില്ലയിലുള്ളത്. കരുനാഗപ്പള്ളിയില്‍ സി ദിവാകരന്‍, പുനലൂരില്‍ കെ രാജു. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന്‍, ചാത്തന്നൂരില്‍ ജയലാല്‍ എന്നിവരാണ് എംഎല്‍എമാര്‍. ഇവരില്‍ കെ.രാജു, സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്കാണ് സീറ്റ് ലഭിക്കാനിടയില്ലാത്തത്. അവര്‍ മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ നയപരമായ തീരുമാനംതന്നെ മാറ്റേണ്ടിവരും.

ഇതിനോട് സംസ്ഥാന നേതൃത്വത്തിന് യോജിപ്പില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സി.ദിവാകരന് പകരം കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി ആര്‍.രാമചന്ദ്രന്‍ മത്സരിക്കുമെന്നാണ് സൂചന. ചാത്തന്നൂരില്‍ ജയലാല്‍തന്നെ മത്സരരംഗത്തുണ്ടാകും. പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ കടന്നുകൂടിയിട്ടുള്ളവരില്‍ കൂടുതലും പുതുമുഖങ്ങളാണ്. നേരത്തെ സിപിഐയുടെ സീറ്റായിരുന്നു പത്തനാപുരം. ഈ സീറ്റ് സിപിഎമ്മിന് നല്‍കി പത്തനംതിട്ട ജില്ലയിലെ അടൂര്‍ മണ്ഡലം സിപിഐ വാങ്ങുകയായിരുന്നു. ഇത്തവണയും പത്തനാപുരം സീറ്റ് സിപിഐക്ക് ഉണ്ടാവില്ല. ആര്‍എസ്പി മുന്നണിവിട്ടുപോയ സാഹചര്യത്തില്‍ ഒഴിവുവന്ന സീറ്റുകള്‍ പങ്കുവയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ അര്‍ഹമായ പരിഗണന സിപിഐക്ക് വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കൊല്ലത്ത് അഞ്ച് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി ജില്ലാനേതൃത്വം.

Related posts