മുണ്ടേരി കുമ്പളപ്പാറ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെത്തി; ആദിവാസികള്‍ കോളനിവിട്ടു

KNR-MAVOISTഎടക്കര: മുണ്ടേരി ഉള്‍വനത്തിലെ കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി. ഭയചകിതരായ ആദിവാസികള്‍ കോളനിയില്‍ നിന്നു പാലായനം ചെയ്തു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് പട്ടാളവേഷധാരികളും ആയുധധാരികളുമായ അഞ്ചംഗ സംഘത്തെ വനത്തില്‍ വച്ച് കണ്ടിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു ഇത്. ഭയന്നുവിറച്ച യുവാവ് പെട്ടെന്ന് ഇവിടെനിന്നു ഓടിരക്ഷപെട്ട് കോളനിയിലെത്തി ആളുകളെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ നായ്ക്കള്‍ കുരക്കുന്ന ശബ്ദം കേട്ട്  നോക്കിയപ്പോള്‍ ചന്ദ്രന്‍ എന്ന ആദിവാസിയുടെ വീടിന് പിറകിലായി വനത്തില്‍നിന്നും അഞ്ചംഗസംഘം കോളനിയിലേക്ക് നടന്നുവരുന്നതും കോളനിക്കാര്‍ കണ്ടു. ഇതോടെ ആദിവാസികള്‍ കുഞ്ഞുകുട്ടികളടക്കം കോളനിയില്‍ നിന്നു വാണിയംപുഴ കോളനിയിലേക്ക് ഓടിപ്പോകുകയാണുണ്ടായത്.

രാത്രി കഴിക്കാനുള്ള ഭക്ഷണമടക്കം ഉപേക്ഷിച്ചായിരുന്നു ആദിവാസികളുടെ ഓട്ടം. തുടര്‍ന്ന് പോത്തുകല്‍ പോലീസ് സ്റ്റേഷനിലും വനം ഉദേ്യാഗസ്ഥരെയും ആദിവാസികള്‍ വിവരമറിയിച്ചു. രാത്രി പതിനൊന്ന് മണിയോടെ നിലമ്പൂര്‍ സിഐ സജീവന്‍, പോത്തുകല്‍ എസ്‌ഐ കെ.ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന കോളനിയിലെ വീടുകളില്‍ പരിശോധന നടത്തി. എന്നാല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കോളനിയില്‍ കണ്ടെത്താനായില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് പോലീസ് സേന കോളനിയില്‍ നിന്നും മടങ്ങിയത്. കുമ്പളപ്പാറയിലേക്ക് രാത്രി മടങ്ങിപ്പോകാന്‍ പോലീസുകാര്‍ നിര്‍ദേശിച്ചെങ്കിലും ഭയം കാരണം ആദിവാസികള്‍ തയാറായില്ല. തുടര്‍ന്ന് എഴുപതോളം വരുന്ന കുമ്പളപ്പാറ കോളനിക്കാര്‍ക്ക് വാണിയംപുഴ കോളനിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതിനും കിടന്നുറങ്ങുന്നതിനുമുള്ള സൗകര്യങ്ങള്‍ വരെ ചെയ്ത ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ നക്‌സല്‍ വിരുദ്ധ സേനയിലെ ഉദേ്യാഗസ്ഥര്‍ കുമ്പളപ്പാറ കോളനിയില്‍ വീണ്ടും പരിശോധന നടത്തി മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ്  ആദിവാസികള്‍ കോളനിയിലേക്ക് മടങ്ങാന്‍ തയാറായത്. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കുമ്പളപ്പാറ കോളനി സ്ഥിതി ചെയ്യുന്നത്. പതിനാല് വീടുകളാണ് ഇവിടെയുള്ളത്. 2013-ല്‍ കോളനിയില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു.

അതിനുശേഷവും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല, വെള്ളമുണ്ട ഭാഗങ്ങളിലേക്ക് വാണിയംപുഴ, കുമ്പളപ്പാറ കോളനികളില്‍ നിന്നു വനപാതയിലൂടെ എളുപ്പമാര്‍ഗങ്ങളുണ്ട്. ഇക്കാരണത്താല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം മിക്കപ്പോഴും ഈ വനമേഖലയിലുണ്ട്. കോളനിയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘത്തെ പോലീസിനു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Related posts