വില്പനയ്‌ക്കെത്തിച്ച 14.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

kanjaപാലക്കാട്: വില്പനയ്‌ക്കെത്തിച്ച 14.2 കിലോഗ്രാം കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുപ്പൂര്‍ ജില്ലയിലെ സോമനൂര്‍ കാരണംപേട്ടൈ സ്വദേശി കുട്ടി എന്ന രാജ്കുമാര്‍ (34), ദിണ്ഡിഗല്‍ ബേഗംപൂര്‍ സ്വദേശി ശെല്‍വം (54) എന്നിവരെയാണ് ആന്റി നര്‍കോട്ടിക് സ്ക്വാഡും ഹേമാംബിക നഗര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്കു കഞ്ചാവെത്തിച്ചു കൊടുക്കുന്ന മുഖ്യ കണ്ണികളാണ് ഇവരെന്നു പോലീസ് അറിയിച്ചു. കഞ്ചാവു കച്ചവടക്കാരെന്ന വ്യാജേന തമിഴ്‌നാട്ടില്‍ചെന്നു ബന്ധംസ്ഥാപിച്ചു ഷാഡോ പോലീസ് ആസൂത്രണംചെയ്ത പദ്ധതി പ്രകാരമാണു പ്രതികള്‍ കഞ്ചാവുമായി ഒലവക്കോട്ടെത്തിയത്. ഒറീസ- ആന്ധ്രപ്രദേശ് അതിര്‍ത്തി പ്രദേശമായ ബാഡഗിരിയില്‍ വിളവെടുക്കുന്ന കഞ്ചാവ് വിശാഖപട്ടണത്തു സൂക്ഷിച്ചാണു വില്പന നടത്തുന്നത്.

ഒരു കിലോഗ്രാം കഞ്ചാവിനു ബാഡഗിരിയില്‍ ആയിരം രൂപയാണു വില. അതു വിശാഖപട്ടണത്തെത്തുമ്പോള്‍ 3,000 രൂപയാകും. പിന്നീടു തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാര്‍ 15,000 രൂപ ഈടാക്കിയാണു രണ്ടു കിലോഗ്രാമിന്റെ ഒരു പാര്‍സല്‍ കേരളത്തിലെത്തിക്കുന്നത്. ഒരു കിലോഗ്രാം കഞ്ചാവിനു കേരളത്തിലെ ചെറുകിട വിപണിയില്‍ ഏകദേശം 25,000 രൂപ വിലവരും. നിലവില്‍ പിടിച്ചെടുത്ത കഞ്ചാവിനു ചെറുകിട വിപണിയില്‍ 3,56,000 രൂപയാണു വില കണക്കാക്കുന്നത്.

വിശാഖപട്ടണത്തുനിന്നു കഞ്ചാവു മൊത്തമായി ചെന്നൈ വരെ ട്രെയിനിലും പിന്നീടു ബസിലുമാണു ദിണ്ഡിഗലിലെത്തുന്നത്. അവിടെ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണു രീതി. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണു പ്രധാന വില്‍പ്പന. പത്തു വര്‍ഷത്തോളമായി കഞ്ചാവു വില്‍പന നടത്തിവരുന്ന പ്രതികള്‍ ആദ്യമായാണു പോലീസിന്റെ പിടിയിലാവുന്നത്.

കോയമ്പത്തൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗമാണു കഞ്ചാവ് ഒലവക്കോട്ടെത്തിച്ചത്.പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു കൂടുതല്‍ കഞ്ചാവു കച്ചവടക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

Related posts