ദൈവത്തെ പഴിക്കേണ്ട, കുഴപ്പം കമ്പനിക്ക്! കോല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ തകരാനുള്ള കാരണം നിര്‍മാണത്തിലെ അപാകത; രണ്ട് എന്‍ജിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

Flyകോല്‍ക്കത്ത: കോല്‍ക്കത്ത നഗരത്തിലെ തിരക്കേറിയ രവീന്ദ്ര സരണി-കെകെ ടാഗോര്‍ റോഡില്‍ ഫ്‌ളൈ ഓവര്‍ തകരാനുള്ള കാരണം നിര്‍മാണത്തിലെ അപാകതയെന്ന് വിദഗ്ധര്‍. ‘”ടി’’ ഷേപ്പിലുള്ള തൂണിന്റെ ബലക്കുറവാണ് അപകടത്തിന്റെ കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫ്‌ളൈ ഓവര്‍ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല, അതിനാല്‍ വാഹനങ്ങളുടെ അമിതമായ ഭാരമാണ് അപക—ടകാരണമെന്ന് പറയാന്‍ കഴിയില്ല.

ഫ്‌ളൈ ഓവറിന്റെ രൂപകല്പനയിലുള്ള പിഴവുതന്നെയാണ് അപകടകാരണം – വിദഗ്ധര്‍ പറയുന്നു. ഇതോടെ ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണതു തങ്ങളുടെ കുഴപ്പംകൊണ്ടല്ലെന്നും ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമുള്ള കമ്പനിയുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമയത്ത് പണി തീര്‍ക്കാത്തതിനു ഈ കമ്പനിയെ യുപി, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തിരുന്നു.

അതേസമയം ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീണ് 25 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍മാണക്കമ്പനിയായ ഐവിആര്‍സിഎലിന്റെ 10 ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിക്കെതിരേ കേസെടുക്കുകയും കോല്‍ക്കത്തയിലെ ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. കോല്‍ക്കത്ത മെട്രോപോളിറ്റന്‍ ഡെവലപ്പ്‌മെന്റ് അഥോറിറ്റി (കെഎംഡിഎ) ചീഫ് എന്‍ജിനിയറെയും എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും സസ്‌പെന്‍ഡ് ചെയ്തതായും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ദുരന്തമുണ്ടായത്.

നഗരത്തിലെ തിരക്കേറിയ രവീന്ദ്ര സരണി-കെകെ ടാഗോര്‍ റോഡില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവറാണ് തകര്‍ന്നത്. അപകട സമയം ഫ്‌ളൈഓവറിനടിയിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നൂറോളം പേര്‍ ചികിത്സയിലാണ്.

Related posts