കസേര ഉരുട്ടിയുരുട്ടി എത്തിച്ചേര്‍ന്നത് രാഷ്ട്രപതി ഭവനില്‍; ഇവരെ രാഷ്ട്രപതിയുടെ അടുത്ത് എത്തിച്ചത് ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ മഞ്ജു വാര്യരുടെ ഒരു ചോദ്യം

PRASIDENTതൊടുപുഴ: ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ മഞ്ജു വാര്യരുടെ ഒരു ചോദ്യമാണ് അവരെ രാഷ്ട്രപതിയുടെ അടുത്ത് എത്തിച്ചത്. എന്നാല്‍ ഒരു ചോദ്യം കൊണ്ടല്ല, ഒരാശയം കൊണ്ട് രാഷ്ട്രപതി ഭവന്റെ പടികള്‍ ചവിട്ടിക്കയറിയിരിക്കുകയാണ് കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിലെ വിദ്യാര്‍ഥികളായ ലിബിന്‍ വര്‍ഗീസും, നിവേദിത അഗസ്റ്റിനും.

ഇവര്‍ ശാരീരിക ന്യൂനതയുള്ളവര്‍ക്കായി നിര്‍മ്മിച്ച സൂപ്പര്‍ വീല്‍ ചെയര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്നവേഷനില്‍ അവതരിപ്പിച്ചപ്പോള്‍ വൈദ്യശാസ്ത്ര രംഗത്തെ 40 മികച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നായി അതു മാറി. ഈ നേട്ടത്തോടൊപ്പം ഇടുക്കിക്കും അഭിമാനിക്കാക്കാം. നിവേദിത എന്ന മിടുക്കി ഇടുക്കിയുടെ സ്വന്തമാണ്. തൊടുപുഴ കരിങ്കുന്നം മുഞ്ഞനാട്ട് അഗസ്റ്റിന്റെയും സെനോബിയയുടെയും മകളായ നിവേദിതയും പത്തനംതിട്ട കോഴഞ്ചേരി വടക്കേപറമ്പില്‍ ലാല്‍ജിയുടെയും മേഴ്‌സിയുടെയും മകനായ ലിബിനുമാണ് സുവര്‍ണ നേട്ടത്തിന്റെ പൊന്‍തൂവലിന് അവകാശികള്‍.

എന്‍ജിനിയറിംഗ് പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ടില്‍ എന്തെങ്കിലും ചെയ്യണമെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍ കാക്കനാട്ട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിലെ ഇലക്ടിക്കല്‍ വിഭാഗത്തിലെ വിദ്യാഥികളായ ലിബിനും, നിവേദിതയ്ക്കും ഒരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ ചെയ്യുന്നത് കേവലമൊരു പ്രോജക്ട് മാത്രമായി ഒതുങ്ങാതെ സമൂഹത്തിന് ഗുണമുള്ള എന്തെങ്കിലും ഒന്നായിരിക്കണം  ചെയ്യുന്നത്. ആദ്യമൊക്കെ ഒത്തിരി ആശയങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതില്‍ അവര്‍ തൃപ്തരായില്ല. അപ്പോഴാണ് കോളജിലെ ലാബ് അസിസ്റ്റന്റ് ഷിന്റോ സാര്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്.

ശാരീരിക ന്യൂനതയുള്ള ഇദ്ദേഹം സ്വന്തമായി ഡിസൈന്‍ ചെയ്ത ബൈക്കിലാണ് കോളജില്‍ വരുന്നത്. ഇദ്ദേഹവുമായി സംസാരിച്ചതില്‍ നിന്നുമാണ് സൂപ്പര്‍ വീല്‍ ചെയര്‍ എന്ന ആശയം പിറവിയെടുത്തത്. പിന്നീട് ഭാവനയുടൈ ചിറകിലേറി ഇവര്‍ സ്വപ്‌നം കണ്ടത് യാഥാര്‍ഥ്യമാക്കി.ശാരീരികന്യൂനതയുള്ളവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഈ ചെയറിനെ രാഷ്്ട്രപതി ഭവന്‍വരെ എത്തിച്ചത്.

വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ 30,000 രൂപയില്‍ താഴെ മാത്രമേ ഇതിനു ചെലവുവരൂ. കിടക്കയായി രൂപമാറ്റം വരുത്തിയും ഈ കസേര ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇവരുടെ കസേര വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ശാരീരിക ന്യൂനതയുള്ളവരുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുവനന്തപുരം വൈകല്യ പഠനകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു കസേര നിര്‍മ്മിച്ചത്.

Related posts