കൊല്ലം: സിനിമാ-സാംസ്കാരിക രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ താരങ്ങളായ ജഗദീഷിനും മുകേഷിനും ഒരേ അഭിപ്രായം. ഒരോരുത്തര്‍ക്കും അവരുടെ ചിന്താഗതിക്ക് അനുസൃതമായ രാഷ്ട്രീയമാകാം. രാഷ്ട്രീയ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകണമെന്ന കാര്യത്തിലും ഇരുവര്‍ക്കും ഒരുനാവ്.മത്സരരംഗത്ത് ഇരുമുന്നണികളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സൗഹൃദത്തിനാണ് ഇവര്‍ മുന്‍തൂക്കം നല്കുന്നു. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന ജനസഭ-2016 സംവാദ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ നിലപാടുകള്‍ വ്യക്തമാക്കിയത്.
മുകേഷ്: ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണ് കൊല്ലത്തെ സ്ഥാനാര്‍ഥിത്വം. മത്സരിക്കാന്‍ നേരത്തേതന്നെ പലരും നിര്‍ബന്ധിച്ചിരുന്നു. ആരോടും യെസ് അല്ലെങ്കില്‍ നോ പറഞ്ഞില്ല. ഇത് മറ്റൊരു നിയോഗമാണ്.സിനിമാനടന് മത്സരിക്കുന്നു എന്ന് കേട്ടപ്പോള്‍ പലരും നെറ്റിചുളിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി ആകുമ്പോള്‍ ഇത്തരം സന്ദേഹവും സംശയവും വരേണ്ട കാര്യമില്ല.
അഛനും കുടുംബാംഗങ്ങളും നാടക സമിതിയുമെല്ലാം അറിയപ്പെടുന്ന ഇടതുപക്ഷമാണ്. സംഗീതനാടക അക്കാഡമി ചെയര്‍മാനായത് സിപിഎം നോമിനി ആയിട്ടാണ്. അന്ന് ആരും ഇതുപോലെ ചോദിച്ചിട്ടില്ല.കലയും രാഷ്ട്രീയവും സാഹിത്യവും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകണം, ഇപ്പോഴത്തേത് പുതിയ ജോലിയാണ്. അത് ഉത്തരവാദിത്വത്തോടെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
ജഗദീഷ്: കൊല്ലവുമായി ആത്മബന്ധം നേരത്തേതന്നെ ഉണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്നെ പരിഗണിച്ചതാണ്.മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന കാര്യം ഒളിച്ചുവയ്ക്കുന്നില്ല. രാഷ്ട്രീയ സാഹതര്യം മാറിയപ്പോള്‍ ആ സാധ്യത ഇല്ലാതുകയായിരുന്നു. നമുക്ക് വിധിച്ചിട്ടില്ലെങ്കിലും അന്ന് സംതൃപ്തനായിരുന്നു.
ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കാതെ തേടിവന്നതാണ്. ഇതൊരു പുതിയ മേഖലയാണ്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും.തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാണിച്ചാല്‍ അവയെ പ്രതിരോധിക്കാന്‍ ഒരിക്കലും ശ്രമിക്കില്ല.ശരിയാക്കാനേ നോക്കുകയുള്ളൂ. എളിമയായ ജീവിതരീയതിയും രാഷ്ട്രീയ മൂല്യങ്ങളില്‍ ഉറച്ചുനിന്നും സമൂഹത്തിന് മാതൃകയാകാന്‍ ശ്രമിക്കും. നേട്ടങ്ങളെ വ്യക്തിപരമായി കാണാതെ കൂട്ടായ്മയുടെ വിജയമായി വിലയിരുത്തും. എന്നും സാധാരണക്കാരന് വേണ്ടി നിലകൊള്ളും. ഞാന്‍ എന്ന ഭാവം ഉള്ളവരെ സമൂഹം തിരിച്ചറിയും.