വളമംഗലം: ഇടഞ്ഞോടിയ കൊന്പൻ വീട്തകർത്തതിനെത്തുടർന്ന് നാലംഗ കുടുംബം പെരുവഴിയിൽ. അനന്തൻകരി നിവാസി രമണനും ഭാര്യ ഗീതയും രണ്ട് കുട്ടികളുമാണ് ആനക്കലിയിൽ കിടപ്പാടം നഷ്ടപ്പെട്ടതിനെത്തുടർന്ന് പെരുവഴിയിലായത്.
ഇന്നലെ ഇവർ അനന്തൻകരിയിലേക്കുള്ള പ്രവേശന മാർഗമായ പാലത്തിലാണ് അന്തിയുറങ്ങിയത്. അർദ്ധരാത്രിയോടെ പെയ്ത കനത്തമഴയെത്തുടർന്ന് സമീപത്തെ വീടിന്റെ ഓരത്ത് കുത്തിയിരുന്നാണ് ഇവർ നേരം വെളുപ്പിച്ചത്. ഇവർക്ക് താത്ക്കാലിക താമസസൗകര്യം ഒരുക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇന്നലെ തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സോമനെ അറിയിക്കുകയും ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ താത്ക്കാലിക താമസസൗകര്യത്തിനുള്ള വീട് കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് നാലംഗ കുടുംബം പെരുവഴിയിലായത്. രമണന്റെ ഓടുമേഞ്ഞ വീട് കൊന്പൻ പൂർണമായും തകർത്തിരുന്നു. സമീപത്തുള്ള ബന്ധു രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീടിനും കാര്യമായ കേടുപാട് ആന വരുത്തിയിരുന്നു.